നാട്ടിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ത്വയ്യിബ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർക്കൊപ്പം
അൽ അഹ്‌സ: സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നിയമപ്രശ്നങ്ങളുടെ കുരുക്കഴിച്ച്, കാൻസർ രോഗിയായ ഉപ്പയെ കാണാൻ കർണാടക കലബുറഗി സ്വദേശി ത്വയ്യിബ് നാട്ടിലേക്ക് തിരിച്ചു. രണ്ടുവർഷം മുമ്പാണ് അൽഹസയിലെ കമ്പനിയിൽ ഇദ്ദേഹം ജോലിക്കെത്തിയത്. കരാർ കലാവധി കഴിഞ്ഞ് രണ്ടു വർഷമായപ്പോൾ ഉപ്പയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നാട്ടിലേക്ക് അവധിക്ക് അയക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു.
ആശുപത്രി രേഖകളും ചിത്രങ്ങളും കാണിച്ചിട്ടും അവധി നൽകാനോ എക്സിറ്റ് നൽകാനോ ബാക്കിയുള്ള ശമ്പളം നൽകാനോ കമ്പനി തയാറായില്ല. തുടർന്ന് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഹസയിൽ ലേബർ കോടതിയിൽ പരാതി കൊടുത്തെങ്കിലും സ്പോൺസർ അബ്ഖൈക്ക് പരിധിയിലായതിനാൽ ശ്രമം വിഫലമായി.
തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഹസ ബ്ലോക്ക് പ്രസിഡന്റ് മുസ്‌തഫ പട്ടാമ്പിയുമായി ബന്ധപ്പെടുകയായിരുന്നു. ശേഷം സോഷ്യൽ ഫോറം അൽഅഹ്‌സ വെൽഫെയർ ഇൻചാർജ് സുജി അബ്ദുൽറഹ്മാന്റെയും സോഷ്യൽ ഫോറം തമിഴ്നാട് ഘടകം ഇൻചാർജ് മോഹിനുദ്ദീൻ ജിന്നയുടെയും നേതൃത്വത്തിൽ അടിയന്തര സഹായങ്ങൾ എത്തിച്ചു. പരാതി കൊടുത്തത് അറിഞ്ഞ കമ്പനി ജോലിയിൽ നിന്നും താമസ സ്ഥലത്തുനിന്നും പുറത്താക്കുകയായിരുന്നു. തുടർന്ന് സോഷ്യൽ ഫോറം ഇടപെട്ട് താമസസ്ഥലം ഒരുക്കിക്കൊടുത്തു.
വൈകാതെ തന്നെ സോഷ്യൽ ഫോറം ഇടപെടലിനെത്തുടർന്ന് ദമ്മാമിലെ കോടതിയിൽ നിന്നും അനുകൂലമായ വിധി ഉണ്ടാവുകയും കമ്പനിയുമായി സംസാരിച്ച് രേഖകൾ ശരിയാക്കിയതിനാൽ നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് പോയി. തന്റെ തിരിച്ചുപോക്കിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുതന്ന ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർക്ക് ത്വയ്യിബ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.