ദമ്മാം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത മോദി സർക്കാർ നടപടിയിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യാ മുന്നണിയുടെ ഭാഗമായി കോൺഗസ്സിനോടൊപ്പം സഹകരിക്കുന്നതിെൻറ പ്രതികാര നടപടിയാണ് അറസ്റ്റ്.
പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നതിനായി കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ. ബി.ജെ.പിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെക്കൊണ്ട് സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ അറസ്റ്റെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഝാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചുകൊണ്ടാണ് ഇൻഡ്യ മുന്നണിയുടെ പ്രധാന മുഖങ്ങളിലൊന്നായ ജെ.എം.എം നേതാവ് ഹേമന്ദ് സോറനെ ഏതാനും ആഴ്ച മുൻപ് കേന്ദ്ര അന്വേഷണ ഏജൻസി ജയിലിലാക്കിയത്. തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ. കവിതയെ ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ദിവസങ്ങള്‍ മുമ്പ് മാത്രമാണ്.
ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചിട്ടും ഇന്ത്യയെന്ന രാജ്യം ഒറ്റക്കെട്ടോടെ ലോകസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരെ പ്രതികരിക്കുമോ എന്ന ഭയം കൂടി ബി.ജെ.പിയെ ബാധിച്ചിരിക്കുന്നു. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
നിലവിലെ അവസ്ഥയിൽ, സംഘപരിവാറിെൻറ ഇംഗിതത്തിന് അനുസരിച്ച് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് പോലും നീതിപൂർവമായി നടക്കുമെന്ന് പ്രതീക്ഷിക്കുക അസാധ്യമാണ്. ഈ അനീതികൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകുക തന്നെ ചെയ്യും. ജനാധിപത്യ രീതിയിൽ തന്നെ ഈ ഏകാധിപത്യത്തെ തൂത്തെറിയാൻ നാം ജാഗരുകരാകണം.
സംഘപരിവാർ വേട്ടയാടുന്ന കോൺഗ്രസ് നയിക്കുന്ന ഇൻഡ്യാ സഖ്യത്തിെൻറ നേതാവ് അരവിന്ദ് കെജരിവാളിന് ദമ്മാം ഒ.ഐ.സി.സി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രസിഡൻറ് ഇ.കെ. സലിമും നേതാക്കളായ ബിജു കല്ലുമല, അഹമ്മദ് പുളിക്കൽ, സി. അബ്ദുൽ ഹമീദ്, അഷ്റഫ് മുവാറ്റുപുഴ, ഷിഹാബ് കായംകുളം, പ്രമോദ് പൂപ്പാല എന്നിവരും പറഞ്ഞു.
ജുബൈൽ: ഇലക്ടറൽ ബോണ്ട് വിൽപനയുടെയും കൈമാറ്റത്തിെൻറയും വിവരങ്ങൾ നൽകുന്ന സൂചന ഇന്ത്യാ മഹാരാജ്യത്തെ ഓരോ പൗരനെയും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ഘടകം പ്രസ്താവിച്ചു. കോർപറേറ്റുകളും കേന്ദ്രസർക്കാരും തമ്മിലുള്ള അനാശ്യാസ ബന്ധമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഇലക്ടറൽ ഫണ്ട് കൈമാറ്റങ്ങൾ സുതാര്യമാക്കുന്നതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശ ധ്വംസനങ്ങൾക്കെതിരെയുള്ള വലിയ നടപടിയാണ് സുപ്രീം കോടതി എടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ വോട്ടിങ്ങിൽ നിർണായകമായ സംഗതിയാണിത്.
സർക്കാർ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിൽ നിന്ന് കോർപറേറ്റുകളെ തടയാൻ ഇത്തരത്തിലുള്ള ഫണ്ടിങ്ങുകളുടെ സുതാര്യത ഉറപ്പു വരുത്തണമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ കമ്മിറ്റി അംഗങ്ങളായ ശിഹാബ് മങ്ങാടൻ, നിയാസ് നാരകത്ത്, കെ.പി. മുനീർ, അബ്ദുൽ കരീം ആലുവ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.