ജി.സി.സി ഏകീകൃത കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ പരിഗണനയില്‍

റിയാദ്: ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടിയില്‍ ഏകീകൃത കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ (സി.ആര്‍) സംവിധാനം നിലവില്‍ വരുന്നു. ജി.സി.സി വ്യവസായ മന്ത്രിമാരുടെ റിയാദ് സമ്മേളനത്തിലാണ് തീരുമാനം.
വാണിജ്യ, വ്യവസായ മേഖലയില്‍ നടപ്പാക്കാനിരിക്കുന്ന മറ്റു ചില ഏകീകൃത സംവിധാനം 2016 ഡിസംബറില്‍ ചേരുന്ന രാഷ്ട്ര നേതാക്കളുടെ പരിഗണനക്കും അംഗീകാരത്തിനും സമര്‍പ്പിക്കുമെന്നും വ്യവസായ മന്ത്രിമാര്‍ പറഞ്ഞു. ഏകീകൃത ട്രേഡ്മാര്‍ക്ക് സംവിധാനം, വാണിജ്യ വഞ്ചന വിരുദ്ധ നിയമം എന്നിവ ഈ വര്‍ഷാവസാനത്തെ ഉച്ചകോടിയുടെ പരിഗണനക്ക് വരുന്ന വിഷയങ്ങളാണെന്ന് സമ്മേളനത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
നിലവില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലും വേറിട്ട സി.ആര്‍ സംവിധാനമാണ് തുടര്‍ന്ന് പോരുന്നത്. എന്നാല്‍ സാമ്പത്തിക, വ്യവസായ, വാണിജ്യ മേഖലയിലെ സഹകരണത്തിന്‍െറ ഭാഗമായി രജിസ്ട്രേഷന്‍ ഏകീകരിക്കാന്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് വ്യവസായ മന്ത്രിമാരിലൊരാള്‍ സാമ്പത്തിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
2017ല്‍ തുടക്കം കുറിച്ച് പടിപടിയായി നടപ്പാക്കുന്ന ഏകീകൃത സി.ആര്‍ അതേ വര്‍ഷത്തില്‍ തന്നെ 70 ശതമാനത്തോളും പൂര്‍ത്തീകരിക്കാനായേക്കും. ബാക്കി 30 ശതമാനം 2018 പൂര്‍ത്തീകരിക്കും. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക സഹകരണം ശക്തമാവാനും മേഖല കൂടുതല്‍ വിശാലവും വിപുലവുമാവാനും ഈ സംവിധാനം കാരണമായേക്കും.
എന്നാല്‍ ഏകീകൃത സ്വഭാവത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വാണിജ്യ വഞ്ചനവിരുദ്ധ നിയമത്തിന്‍െറ കരട് നടപ്പുവര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കി ഡിസംബറില്‍ ചേരുന്ന ഉച്ചകോടിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും.
ഏകീകൃത ട്രേഡ്മാര്‍ക്ക് സംവിധാനത്തിന്‍െറ ഭാഗമായി ജി.സി.സി ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന് ഇലക്ട്രോണിക് പ്ളാറ്റ്ഫോം നിലവില്‍ വരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
 ഏകീകരണത്തിന്‍െറ നിരവധി മേഖലകള്‍ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ തുറന്നുകിടക്കുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസ്ബി പറഞ്ഞു. വാണിജ്യ, വ്യവസായ മേഖലയിലെ സഹകരണത്തിന് വഴിതുറക്കുന്നതായിരുന്നു റിയാദ് സമ്മേളനമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അസ്സയ്യാനി കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.