പ്രസവത്തിനിടെ മരണം;  ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്

റിയാദ്: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രി രണ്ടുമാസത്തേക്ക് അടച്ചുപൂട്ടാന്‍ മെഡിക്കല്‍ ട്രിബ്യൂണല്‍ കോടതി ഉത്തരവിട്ടു. യുവതിയുടെ ഭര്‍ത്താവിന് ഒന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. കഴിഞ്ഞ വര്‍ഷമാണ് തലസ്ഥാനത്തെ ആശുപത്രിയില്‍ യമന്‍ സ്വദേശിനിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. സിസേറിയന്‍ ശസ്ത്രക്രിയ വഴിയാണ് കുട്ടിയെ പുറത്തെടുത്തത്. ശസ്ത്രക്രിയക്കിടെ നല്‍കിയ കുത്തിവെപ്പിനെ തുടര്‍ന്ന് യുവതിക്ക് ഹൃദയാഘാതം സംഭവിച്ച് മരണമുണ്ടായി എന്നാണ് കേസ്. ജനനസമയത്ത് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്തതിനാല്‍ കുഞ്ഞിനും ചില ശാരീരിക വൈകല്യങ്ങള്‍ സംഭവിച്ചു. ഇരുകൈകളും തളര്‍ന്നുപോയ കുട്ടിക്ക് വളര്‍ച്ച പ്രശ്നങ്ങളും ഉണ്ട്. വൈദ്യശാസ്ത്ര പരമായ പിഴവ് ആശുപത്രിക്ക് സംഭവിച്ചുവെന്നാണ് ട്രിബ്യൂണല്‍ വിലയിരുത്തിയത്. മാതാവിന്‍െറ മരണത്തിലുള്ള വിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്. കുഞ്ഞിന്‍െറ കാര്യത്തില്‍ പ്രത്യേകം കേസ് നല്‍കാനിരിക്കുകയാണ് പിതാവ്. വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.