റിയാദ്: ഏക മകന്‍െറ വേര്‍പാടിന് ഒരു വര്‍ഷം തികയുമ്പോഴും നീതിയുടെ വാതിലില്‍ മുട്ടുകയാണ് പ്രവാസിയായ പിതാവ്. എന്നെങ്കിലും അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയോടെ. 14 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പത്മാലയത്തില്‍ കുഞ്ഞുമോന്‍െറ മകന്‍ ആകാശ് കുഞ്ഞുമോന്‍ മരിച്ചത് 2015 ജനുവരി 18നാണ്. റെയില്‍വേയുടെ അപ്രന്‍റീസ് പരീക്ഷ എഴുതിയതിന് ശേഷം ആകാശും ഏഴ് സുഹൃത്തുക്കളും തിരുവനന്തപുരത്ത് നിന്ന് കായംകുളത്തേക്ക് മാവേലി എക്സ്പ്രസില്‍ വരുമ്പോഴായിരുന്നു അപകടം. ലോക്കല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്‍റില്‍ കയറിയതിനെ തുടര്‍ന്ന് പരിശോധനക്കത്തെിയ ടി.ടി.ഇ ഇവരോട് കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നു. എല്ലാവരുടെയും കൈയിലുണ്ടായിരുന്നത് സംഘടിപ്പിച്ച് നല്‍കിയിട്ടും റിസര്‍വേഷന്‍ ടിക്കറ്റ് കാശ് തികഞ്ഞില്ല. പിന്നീട് ടി.ടി.ഇ വീണ്ടും വന്നപ്പോള്‍ വിദ്യാര്‍ഥികളെ കണ്ടതോടെ പുനലൂര്‍ സ്റ്റേഷനില്‍ തള്ളി ഇറക്കുകയായിരുന്നു. ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നതിനാല്‍ ആകാശ് പാളത്തിനടിയിലേക്ക് വീണ് ദാരുണമായി മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അഖില്‍ കൃഷ്ണന്‍ പ്ളാറ്റ്ഫോമില്‍ വീണതിനാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ട്രയിന്‍ നിര്‍ത്താന്‍ പോലും ടി.ടി.ഇ സന്മനസ് കാണിച്ചില്ളെന്ന് കുഞ്ഞുമോന്‍ പറയുന്നു. കമ്പാര്‍ട്ട്മെന്‍റ് മാറിക്കയറാനുള്ള സാവകാശം നല്‍കിയിരുന്നുവെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നു. കൊല്ലത്തത്തെിയതിന് ശേഷം ആകാശിന്‍െറ കൂടെയുണ്ടായിരുന്ന അഞ്ചു വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ പിടിച്ചു നിര്‍ത്തുകയാണ് ഇയാള്‍ ചെയ്തത്. ടി.ടി.ഇയുടെ നടപടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുഞ്ഞുമോന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് ടി.ടി.ഇയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ളെന്ന റിപ്പോര്‍ട്ടാണ് ¥ൈകമാറിയത്. സംഭവത്തിന് ദൃക്സാക്ഷികളായവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നില്ല. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ മൊഴിപോലും രേഖപ്പെടുത്താതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് കുഞ്ഞുമോന്‍ പറയുന്നു. ഇതേ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിങ്ങോലി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തി ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നല്‍കിയ പരാതിയില്‍ അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. 18 വയസ്സുള്ള മകന്‍ ട്രയിനിനടിയില്‍ ചതഞ്ഞരഞ്ഞ് ഇല്ലാതായതിന്‍െറ വേദനയില്‍ നിന്ന് കുഞ്ഞുമോന്‍െറ കുടുംബം ഇപ്പോഴും മോചിതരായിട്ടില്ല. മകനെ ദുരന്തത്തിലേക്ക് തള്ളിയിട്ടയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നീതി പുലരുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം റിയാദില്‍ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.