ഇറാനുമായി യുദ്ധത്തിനില്ല  -അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ 

റിയാദ്: ഇറാനുമായി സൗദി അറേബ്യ യുദ്ധം ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ ശരിയായ മാനസിക നിലയുള്ളവരല്ളെന്ന് രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ മകനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഒരു വിദേശ മാസികക്ക് നല്‍കിയ പ്രഥമ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധമുണ്ടാകുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല. കാരണം, അത് സംഭവിച്ചാല്‍ മേഖലയിലെ വലിയ ദുരന്തങ്ങളിലൊന്നായിരിക്കും ഫലം. അതിന്‍െറ അനുരണനങ്ങള്‍ ലോകം മുഴുവനുമുണ്ടാകും. അതുകൊണ്ടുതന്നെ അങ്ങനെയൊരു ദുരന്തമുണ്ടാകാന്‍ സൗദി ഒരിക്കലും അനുവദിക്കില്ല. ഇറാനും സൗദിക്കുമിടയില്‍ കൂടുതല്‍ അകല്‍ച്ചയുണ്ടാവാതിരിക്കാനാണ് നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചത്. ഇറാന്‍ ഭരണകൂടം നോക്കിനില്‍ക്കേയാണ് എംബസിക്ക് തീയിട്ടത്.

അക്രമ സംഭവങ്ങള്‍ക്കിടയില്‍ നയതന്ത്ര പ്രതിനിധികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിന്ന് ഇറാനെ രക്ഷിക്കുകയാണ് യഥാര്‍ഥത്തില്‍ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചതിലൂടെ സൗദി ചെയ്തത്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 47 പേരുടെ വധ ശിക്ഷ നടപ്പാക്കിയത് വര്‍ഷങ്ങള്‍ നീണ്ട നിയമ നടപടിക്രമങ്ങളിലൂടെയാണ്. എല്ലാ ഘട്ടങ്ങളിലും നടപടികള്‍ സുതാര്യമായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശം നല്‍കിയിരുന്നു. എല്ലാ വിധി പകര്‍പ്പുകളും പൊതുസമൂഹത്തിന് ലഭ്യമാക്കിയിരുന്നു. കോടതി ശിക്ഷ വിധിച്ചപ്പോള്‍ സുന്നിയെന്നോ ശിയയെന്നോ കോടതി പരിഗണിച്ചിട്ടില്ല. കുറ്റകൃത്യങ്ങളുടെ മാനദണ്ഡമനുസരിച്ച് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ശിക്ഷ നടപ്പാക്കിയത്. ഇതു സംബന്ധിച്ച് ഇറാന്‍ പ്രതിഷേധിച്ചത് അത്ഭുതത്തോടെയല്ലാതെ കാണാനാവില്ല. സൗദി പൗരന്മാര്‍ സൗദിയില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഭിച്ചതുമായി ഇറാനെന്താണ് ബന്ധം. മേഖലയിലെ മറ്റു രാജ്യങ്ങളില്‍ സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമമായി മാത്രമേ ഇറാന്‍െറ നടപടികളെ കാണാനാവൂ എന്നും അദ്ദേഹം പറഞ്ഞു. എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ല.

എണ്ണയിതര വരുമാന ശ്രോതസ്സുകളില്‍ നിന്ന് ഈ വര്‍ഷം തന്നെ മൊത്തം വരുമാനത്തിന്‍െറ 29 ശതമാനം ലഭിച്ചു. ഇത് ഇനിയൂം വര്‍ധിപ്പിക്കാന്‍ പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്. മൂല്യ വര്‍ധിത നികുതിപോലുള്ളവ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇത് നടപ്പാക്കാനാണ് ആലോചന. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതോടെ വരുമാനം ഇനിയും വര്‍ധിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം 10000 കോടി ഡോളറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡെപ്യൂട്ടി കിരീടാവകാശി കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.