ജനോത്സവമായി ജനാദിരിയക്ക് കൊട്ടിക്കലാശം 

റിയാദ്: സൗദിയുടെ പൈതൃകവും സംസ്കാരവും പുതു തലമുറക്ക് പകുത്തു നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 30ാമത് ദേശീയോത്സവത്തിന് വെള്ളിയാഴ്ച കൊടിയിറങ്ങി. റിയാദിലെ ജനാദിരിയയില്‍ കൊട്ടും പാട്ടും ആട്ടവും കലാപ്രകടനങ്ങളും അറബ് പാരമ്പര്യം തുളുമ്പുന്ന വിസ്മയ കാഴ്ചകളുമൊക്കെയായി 17 നാളുകള്‍ നീണ്ട ആഘോഷം അക്ഷരാര്‍ഥത്തില്‍ ജനോത്സവമായാണ് പടിയിറങ്ങിയത്. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും സന്ദര്‍ശകര്‍ ജനാദിരിയയിലേക്ക് ഒഴുകിയത്തെി. അവധി ദിവസങ്ങളില്‍ പലപ്പോഴും വിശാലമായ മേളപ്പറമ്പ് ജനത്തിരക്കില്‍ മുങ്ങി. സ്ത്രീകളും കുട്ടികളും വയോധികരും കൂട്ടമായി എത്തി മനസ്സ് നിറഞ്ഞ് തിരിച്ചുപോയി. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അസീര്‍, അല്‍ബാഹ, തബൂക്ക്, ഖസീം, ഹാഇല്‍, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി, ജീസാന്‍, നജ്റാന്‍ എന്നീ പ്രവിശ്യകളുടെ സ്റ്റാളുകള്‍ വേറിട്ട സാംസ്കാരിക തനിമകളുടെ പ്രദര്‍ശന കേന്ദ്രങ്ങളായിരുന്നു. തനത് കലകളുടെ സംഗമവേദിയായി ഓരോ പ്രദേശത്തിന്‍െറയും കളിയരങ്ങുകള്‍ മാറി. ഗ്രാമീണര്‍, മലയോര വാസികള്‍, കടല്‍ മണമുള്ളവര്‍, നഗരങ്ങളുടെ ബഹളങ്ങളില്‍ നിന്നത്തെിയവര്‍... അങ്ങനെ കാതങ്ങള്‍ താണ്ടിയത്തെിയ എല്ലാവരെയും ജനാദിരിയ ഇരു കൈകളില്‍ ചേര്‍ത്തു പിടിച്ചു. ഈ ഉത്സവ കാഴ്ചകള്‍ക്ക് 30 വയസ്സായിരിക്കുന്നു. 30ന്‍െറ ചോരത്തിളപ്പ് ആഘോഷങ്ങളില്‍ പ്രകടമായിരുന്നു. ഓരോ വര്‍ഷവും മേളയുടെ ചമല്‍ക്കാരങ്ങള്‍ കൂടി വരികയാണെന്ന് സ്ഥിരം സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നു. വിഭവങ്ങളുടെ വൈവിധ്യം, പരമ്പരാഗത രീതിയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ സമൃദ്ധി, കരവിരുതിന്‍െറ മാസ്മരികത, ചുവടുകളുടെ ചാരുത എന്നിവയെല്ലാം ഒഴുകിയത്തെിയ പുരുഷാരം രാവേറെ നീളുവോളം ആസ്വദിച്ചു. സൗദി കാഴ്ചകള്‍ക്ക് പുറമെ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും വിഭവങ്ങളും പൈതൃക സമ്പത്തും ഉത്സവത്തിനത്തെിയവര്‍ക്ക് ജനാദിരിയ സമ്മാനിച്ചു. സൗദിയുടെ എല്ലാ വകുപ്പുകളും അവരുടെ സ്റ്റാളുകളുമായി ഒപ്പം നിന്നു. 
ഫെബ്രുവരി മൂന്നിന് വിവിധ രാജ്യങ്ങളില്‍ നിന്നത്തെിയ അതിഥികളുടെ സാന്നിധ്യത്തില്‍ സല്‍മാന്‍ രാജാവാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇത്തവണ അതിഥി രാജ്യമായി എത്തിയ ജര്‍മനിയുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും സ്ത്രീകളടക്കമുള്ളവരുടെ നീണ്ട നിരയുണ്ടായിരുന്നു. പാരമ്പര്യ വിഭവങ്ങള്‍ക്ക് പുറമെ സൗദിയുടെ എല്ലാ ബ്രാന്‍ഡ് ഭക്ഷ്യ വിഭവങ്ങളും മേളക്കത്തെിയവരുടെ വിശപ്പകറ്റാനുണ്ടായിരുന്നു. സമാപന ദിവസമായ വ്യാഴം, വെള്ളി ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം പേരാണ് ഉത്സവം കാണാനത്തെിയതെന്ന് ആഘോഷ കമ്മിറ്റിയുടെ ചുമതല വഹിച്ച നാഷണല്‍ ഗാര്‍ഡ് മേജര്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല അല്‍സാമില്‍ അറിയിച്ചു. അടുത്ത വര്‍ഷം കൂടുതല്‍ പുതുമയുമായി എത്തുമെന്ന് മേളപ്പറമ്പിലത്തെിയവര്‍ക്ക് ഉറപ്പു നല്‍കിയാണ് ആഘോഷ കമ്മിറ്റി ഉപചാരം ചൊല്ലി പിരിയുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.