ശമ്പളമില്ല; ലേബര്‍ കോടതിയില്‍ പരാതി നല്‍കിയ മലയാളികള്‍ കുടുസ്സു മുറിയില്‍ കഴിയുന്നു

റിയാദ്: ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ പരാതി കൊടുത്ത മലയാളികളടങ്ങുന്ന തൊഴിലാളികള്‍ മതിയായ ഭക്ഷണവും താമസവുമില്ലാതെ വലയുന്നു. മൂന്ന് മാസത്തിലധികം ശമ്പളം കിട്ടാതെ വന്നതോടെയാണ് സ്വകാര്യ കോണ്‍ട്രാക്റ്റിങ് കമ്പനിക്കെതിരെ തൊഴിലാളികള്‍ ഡിസംബര്‍ രണ്ടിന് ലേബര്‍ കോടതിയില്‍ പരാതി നല്‍കിയത്. കോടതി കേസ് പരിഗണിച്ചപ്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കേസ് വീണ്ടും കോടതി വിളിച്ചപ്പോള്‍ തൊഴിലാളികളുമായി കമ്പനി പ്രതിനിധികള്‍ സംസാരിക്കുകയും തിരിച്ചു വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തൊഴിലാളികള്‍ ഇതിന് തയാറായില്ല. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ കമ്പനിയുടെ ഭാഗത്തു നിന്ന് ആരും എത്താതിരുന്നതിനാല്‍ കേസ് വീണ്ടും മാര്‍ച്ച് രണ്ടിലേക്ക് മാറ്റി. കമ്പനി താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയതോടെ സാമൂഹിക പ്രവര്‍ത്തകന്‍ ഷാനവാസിന്‍െറ സഹായത്തോടെ താല്‍ക്കാലികമായി സൗകര്യപ്പെടുത്തിയ ഇടുങ്ങിയ മുറിയിലാണ് ഇവരിപ്പോഴുള്ളത്. ശ്യാംകുമാര്‍ (കൊല്ലം), ഷാജു (ഇടുക്കി), അനില്‍കുമാര്‍ (തിരുവനന്തപുരം), അനന്തു (അടൂര്‍), സഞ്ജു (കോട്ടയം), ബിജോം (കോട്ടയം), അരുണ്‍ (കോട്ടയം), തമിഴ്നാട്ടുകാരായ പ്രവീണ്‍, മഹേശ്വരന്‍, അരുണ്‍ അലക്സ് രാജു, ശെല്‍വരാജ്, ഗണേഷ മൂര്‍ത്തി, ഹിദായത്തുല്ല എന്നിവരാണ് മതിയായ ഭക്ഷണവും താമസ സൗകര്യവുമില്ലാതെ കേസിന്‍െറ വിധിയും കാത്ത് നസീമിലെ കുടുസ്സു മുറിയില്‍ കഴിയുന്നത്. ലേബര്‍ കോടതിയില്‍ പരാതി നല്‍കിയ ആന്ധ്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17 തൊഴിലാളികള്‍ ഇതേ മുറിയില്‍ വേറെയുമുണ്ട്. റിയാദില്‍ തന്നെയുള്ള സ്വകാര്യ മാന്‍പവര്‍ കമ്പനിയുടെ കീഴിലുള്ള തൊഴിലാളികളാണിവര്‍. ഒറ്റമുറിയിലാണ് ഇവരെല്ലാം കൂടി കഴിയുന്നത്. സുമനസ്സുകളുടെ സഹായത്തോടെയാണ് ഭക്ഷണവും മറ്റും ലഭിക്കുന്നത്. പലര്‍ക്കും നാട്ടില്‍ നിന്ന് ഏജന്‍സി വാഗ്ദാനം ചെയ്ത ശമ്പളം നല്‍കിയിരുന്നില്ല. 
ഇവരുടെ കൂട്ടത്തില്‍ വെല്‍ഡിങ് തൊഴിലാളികളായി എത്തിയവര്‍ക്ക് ധാരണപ്രകാരം 1400 റിയാല്‍ ശമ്പളവും ഭക്ഷണവും താമസ സൗകര്യവുമാണ് കമ്പനി നല്‍കിയ കോണ്‍ട്രാക്റ്റിലുള്ളത്. എന്നാല്‍ ഭക്ഷണത്തിന് പണം നല്‍കിയിരുന്നില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. 
മറ്റ് തൊഴിലാളികളുടെ സ്ഥിതിയും ഇത് തന്നെയാണ്. ഇവരുടെ കമ്പനിയിലുള്ള 150ലധികം തൊഴിലാളികള്‍ ഞായറാഴ്ച ലേബര്‍ കോടതിയില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു. എന്നാല്‍, കോടതി സമയം കഴിഞ്ഞതിനാല്‍ പരാതി നല്‍കാന്‍ കഴിഞ്ഞില്ല. തൊഴിലാളികള്‍ പൊതുസ്ഥലത്ത് കൂടി നില്‍ക്കുന്നത് കണ്ട് പൊലീസ് എത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇവരെ ബസില്‍ താമസ സ്ഥലത്തത്തെിച്ചു. 
തിങ്കളാഴ്ച രാവിലെ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ കമ്പനി അധികൃതരെ വിളിപ്പിക്കുകയും പ്രശ്നം പരിഹരിക്കാനാവശ്യപ്പെടുകയും ചെയ്തു. ഇതിന് കമ്പനി അധികൃതര്‍ സന്നദ്ധത അറിയിച്ചതോടെ കേസ് നല്‍കിയ മലയാളികളുള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷയിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.