ഒരു വര്‍ഷമായി ശമ്പളമില്ല; ഇരുനൂറോളം ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍

ദമ്മാം: പതിനൊന്ന് മാസമായി ശമ്പളം കുടിശികയായതിനാല്‍, ഭക്ഷണത്തിന് പോലും വകയില്ലാതെ ഇരുനൂറോളം ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിത ജീവിതം നയിക്കുന്നു. നിയമക്കുരുക്കില്‍ അകപ്പെട്ട അബ്ഖൈഖിലെ പ്രമുഖ സ്വകാര്യ കരാര്‍ സ്ഥാപനത്തിലെ ഇന്ത്യന്‍ തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. സുമനുസ്സുകള്‍ നല്‍കുന്ന സഹായത്താലാണ് ഇവരുടെ നിത്യജീവിതം മുന്നോട്ട് പോവുന്നത്. 
രണ്ടുവര്‍ഷം മുമ്പ് കമ്പനി ഉടമയുടെ മക്കള്‍ തമ്മിലുണ്ടായ അവകാശ തര്‍ക്കം മൂലമാണ് കമ്പനി നിയമക്കുരുക്കില്‍പെടുന്നത്. തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം താളംതെറ്റുകയും പണം ലഭിക്കാനുള്ള മറ്റ്  കമ്പനികള്‍ ഈ കമ്പനിക്കെതിരെ കേസ് നല്‍കുകയും ചെയ്തു. ഇതോടെ കമ്പനിയുടെ എല്ലാ പണമിടപാടുകളും കോടതി വിലക്കുകയും തൊഴിലാളികളുടെ ശമ്പളം നിലക്കുകയും ചെയ്തു. ഇതിനെ മറികടക്കാന്‍ കമ്പനി ഉടമ മറ്റൊരു കമ്പനി ഉണ്ടാക്കി ചില തൊഴിലാളികളെ അതിലേക്ക് മാറ്റിയെങ്കിലും വിലക്കില്‍നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല. ഭൂരിപക്ഷം പേരുടെയും ഇഖാമയുടെയും ഇന്‍ഷുറന്‍സ് കാര്‍ഡിന്‍െറയും കാലാവധി കഴിഞ്ഞ നിലയിലാണ്. ആനുകൂല്യങ്ങളും ശമ്പളവും ലഭിച്ചാല്‍ ഫൈനല്‍ എക്സിറ്റില്‍ പോകാന്‍ പലരും തയ്യാറാണ്. എന്നാല്‍ കമ്പനി അധികൃതര്‍ അതിനൊരുക്കമല്ല. മറ്റ് കമ്പനികളിലേക്ക് ജോലി മാറാനും കടമ്പകള്‍ ഏറെയുണ്ട്. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരുവിധ നടപടിയുമുണ്ടായില്ല എന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. പൈപ്പിങ്, വെല്‍ഡിങ്, മൈനിങ് മേഖലയിലെ വിവിധ തൊഴിലുകള്‍, നിര്‍മാണ തൊഴില്‍ തുടങ്ങി പല തരത്തിലുള്ള വിദഗ്ധ തൊഴില്‍ ചെയ്യുന്നവരാണ് നല്ളൊരു ശതമാനവും. തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് നൂറ് കണക്കിന് തൊഴിലാളികള്‍ കഴിയുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.