പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യയിൽ മതിയായ ലൈസൻസില്ലാതെ അക്കൗണ്ടിങ്, ഓഡിറ്റിങ് സേവനങ്ങളിൽ ഏർപ്പെട്ട രണ്ട് സ്ഥാപനങ്ങളെ അധികൃതർ പിടികൂടി. അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് തൊഴിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആൻഡ് പബ്ലിക് അക്കൗണ്ടൻറ്സ് (സോക്പ) സുരക്ഷ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് നടപടി.
ലൈസൻസില്ലാതെ അക്കൗണ്ടിങ്, ഓഡിറ്റിങ് സേവനങ്ങൾ നൽകുന്നുണ്ടെന്ന് കാണിച്ച് പരസ്യങ്ങൾ നൽകുകയും പ്രവർത്തിക്കുകയും ചെയ്തതായി കണ്ടെത്തി.
ഒരു സ്ഥാപനം തങ്ങളുടെ വെബ്സൈറ്റ് വഴി അനധികൃതമായി ഓഡിറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും, ആസ്ഥാനത്തിന് മുന്നിൽ ഇതു സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.
അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരം ലൈസൻസില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ ഈ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഗുണമേന്മയുള്ള സേവനവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി അംഗീകൃത ലൈസൻസുള്ള സ്ഥാപനങ്ങളെ മാത്രം ഇത്തരം ജോലികൾക്കായി സമീപിക്കണമെന്ന് അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.