റിയാദ്: സൗദിയുടെ അസംസ്കൃത എണ്ണക്ക് ലോക വിപണിയില്‍ വന്‍ ഡിമാന്‍ഡാണുള്ളതെന്ന് ഊര്‍ജ മന്ത്രി എന്‍ജി. ഖാലിദ് അല്‍ ഫാലിഹ്. എണ്ണ വില സ്ഥിരപ്പെടുത്തുന്നതിന് വിതരണത്തിന്‍െറയും ഡിമാന്‍ഡിന്‍െറയും ഇടയിലെ അകലം കുറക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഊര്‍ജ മന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം 10.67 ദശലക്ഷം വീപ്പ അസംസ്കൃത എണ്ണയാണ് സൗദി ഉല്‍പാദിപ്പിച്ചത്. എന്തുകൊണ്ടാണ് ഉല്‍പാദനം വര്‍ധിപ്പിച്ചതെന്ന ചോദ്യത്തിനാണ് അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ് കൂടിയതുകൊണ്ടാണെന്ന് അദ്ദേഹം മറുപടി നല്‍കിയത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങള്‍ക്ക് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങളില്‍ എണ്ണക്ക് ആവശ്യമേറിയതിനെ തുടര്‍ന്നാണ് ഉല്‍പാദനം കൂട്ടേണ്ടി വന്നത്. എണ്ണയുല്‍പാദനവും വിലയുമൊക്കെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും സൗദിയുടെ എണ്ണക്ക് വിപണിയിലുള്ള ഡിമാന്‍ഡാണിതിന് കാരണം. വേനല്‍ കാലമായതിനാല്‍ ആഭ്യന്തരമായും എണ്ണക്ക് വന്‍ ഡിമാന്‍ഡാണുള്ളത്.
വൈദ്യൂതി ഉപഭോഗം കൂടുതലായതിനാലാണിത്. ഇക്കാരണത്താലും ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടി വന്നു. വൈദ്യൂതി ഉപഭോഗം കുറക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി നടപ്പാക്കുന്ന പദ്ധതികള്‍ വിജയം കണ്ടു തുടങ്ങിയിട്ടുണ്ട്. വൈദ്യുതിയുടെ ചാര്‍ജ് കൂട്ടിയത് ഇതിന്‍െറ ഭാഗമായാണ്. ഇത് വൈദ്യുതി ഉപഭോഗം കുറയാനിടയാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി എണ്ണ വിപണിയില്‍ വീണ്ടും വിലയിടിവ് തുടങ്ങിയിട്ടുണ്ട്. ഇതിനെ നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിപണിയില്‍ വില സ്ഥിരപ്പെടാന്‍ കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും എന്നാലിതിന് അധിക കാലം വേണ്ടി വരില്ളെന്നും ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി. വിപണിയിലുള്ള മാറ്റങ്ങളെ സൗദി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിപണിയെ സ്ഥിരപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. എണ്ണയുല്‍പാദക രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ സഹകരിക്കും. അന്താരാഷ്ട്ര ഊര്‍ജ സമിതിയുടെ യോഗം അടുത്ത മാസം അള്‍ജീരിയയില്‍ നടക്കാന്‍ പോവുകയാണ്. ഈ യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.