റിയാദ്: സൗദി അറേബ്യയിലെ വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും സേവന നിലവാരവും സുതാര്യതയും വിലയിരുത്തുന്ന ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷെൻറ (ഗാക) ഇക്കഴിഞ്ഞ ജൂലൈ മാസത്തെ പ്രകടന റിപ്പോർട്ട് പുറത്തുവന്നു.
റിപ്പോർട്ട് പ്രകാരം ജൂലൈയിൽ വിമാനക്കമ്പനികൾക്കെതിരെ 1,718 പരാതികളും വിമാനത്താവളങ്ങൾക്കെതിരെ 153 പരാതികളുമാണ് ആകെ ലഭിച്ചത്. സർവിസുകൾ വൈകുന്നതും റദ്ദാക്കുന്നതുമാണ് യാത്രക്കാർ ഉന്നയിച്ച പ്രധാന പ്രശ്നം. ടിക്കറ്റ് ബുക്കിങ്, ലഗേജ് സേവനങ്ങൾ എന്നിവയാണ് പരാതികൾക്ക് വഴിവെച്ച മറ്റ് പ്രധാന കാരണങ്ങൾ.
ദേശീയ വിമാനക്കമ്പനികളുടെ വിഭാഗത്തിൽ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ഏറ്റവും കുറഞ്ഞ പരാതി നിരക്കുമായി ഒന്നാമതെത്തി. ഒരു ലക്ഷം യാത്രക്കാരിൽ 24 പരാതികൾ മാത്രം രേഖപ്പെടുത്തിയ സൗദിയ, ലഭിച്ച പരാതികൾ പരിഹരിക്കുന്നതിൽ 97 ശതമാനം സമയബന്ധിത വിജയനിരക്ക് കൈവരിച്ചു.
ഈ വിഭാഗത്തിൽ ഒരു ലക്ഷം യാത്രക്കാർക്ക് 41 പരാതികളോടെ ഫ്ലൈനാസ് രണ്ടാം സ്ഥാനത്തുണ്ട്. ലഭിച്ച പരാതികൾ 100 ശതമാനവും സമയബന്ധിതമായി പരിഹരിക്കാൻ ഫ്ലൈനാസിന് സാധിച്ചു. പട്ടികയിൽ ഒരു ലക്ഷം യാത്രക്കാർക്ക് 51 പരാതികളും 100 ശതമാനം പരിഹാര നിരക്കുമായി റിയാദ് എയർ മൂന്നാം സ്ഥാനത്തും, 54 പരാതികളും 98 ശതമാനം പരിഹാര നിരക്കുമായി ഫ്ലൈഅദീൽ നാലാം സ്ഥാനത്തുമെത്തി.
വിമാനത്താവളങ്ങളുടെ പ്രകടന മികവിൽ, പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് മികച്ച നേട്ടം കൈവരിച്ചത്. ഒരു ലക്ഷം യാത്രക്കാരിൽ കേവലം ഒരു ശതമാനം മാത്രമാണ് (ആകെ 19 പരാതികൾ) ഇവിടെ പരാതി നിരക്ക് രേഖപ്പെടുത്തിയത്. ലഭിച്ച പരാതികളെല്ലാം സമയബന്ധിതമായി പരിഹരിക്കാനും റിയാദ് വിമാനത്താവളത്തിന് കഴിഞ്ഞു.
പ്രതിവർഷം 60 ലക്ഷത്തിൽ താഴെ യാത്രക്കാരുള്ള ചെറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ കിങ് അബ്ദുല്ല അന്താരാഷ്ട്ര വിമാനത്താവളം മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവിടെ ഒരു ലക്ഷം യാത്രക്കാരിൽ പരാതി നിരക്ക് രണ്ട് ശതമാനം (ആകെ രണ്ട് പരാതികൾ) മാത്രമാണ്.
ആഭ്യന്തര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ഒരു ലക്ഷം യാത്രക്കാർക്ക് രണ്ട് ശതമാനം പരാതി നിരക്കുമായി (ആകെ ഒരു പരാതി) ബിഷ വിമാനത്താവളവും മികച്ച പ്രകടനം നടത്തി . ഇരു വിമാനത്താവളങ്ങളും തങ്ങൾക്ക് ലഭിച്ച പരാതികളിൽ 100 ശതമാനവും പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.