ആഗസ്റ്റ് ഏഴിന് മക്കയിൽ വെച്ച് സംയുക്ത പ്രതിരോധ കരാർ ഒപ്പിട്ടപ്പോൾ
റിയാദ്/ഇസ്താംബൂൾ: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഈ മാസം ഏഴിന് ഒപ്പുവെച്ച ചരിത്രപ്രധാനമായ ‘മക്ക സംയുക്ത പ്രതിരോധ കരാറി’െൻറ ഭാഗമായി രൂപവത്കരിച്ച സ്ട്രാറ്റജിക് പൊളിറ്റിക്കൽ ആൻഡ് ഡിഫൻസ് കമ്മിറ്റിയുടെ ആദ്യ യോഗത്തിന് തിങ്കളാഴ്ച ഇസ്താംബൂളിൽ തുടക്കമാകും.
മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ, പ്രതിരോധ മന്ത്രിമാർ, സൈനിക തലവന്മാർ എന്നിവർ പങ്കെടുക്കുന്ന ഉന്നതതല യോഗമാണിത്. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ, പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ എന്നിവർ വിദേശകാര്യ തലത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകും.
സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, തുർക്കി പ്രതിരോധ മന്ത്രി യാഷാർ ഗുലർ, പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് എന്നിവരും യോഗത്തിൽ പങ്കെടുക്കും. കൂടാതെ സൗദി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഫയാദ് അൽ റുവൈലി, തുർക്കി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് സെൽചുക് ബൈരക്തറോഗ്ലു, പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീർ എന്നിവരും സൈനിക വിഭാഗത്തെ പ്രതിനിധീകരിക്കും.
കരാറിെൻറ കീഴിൽ നടപ്പാക്കേണ്ട തന്ത്രപ്രധാന പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകലാണ് ഈ സമിതിയുടെ മുഖ്യ ചുമതല. അന്താരാഷ്ട്ര സുരക്ഷാ സാഹചര്യങ്ങൾ, മൂന്ന് രാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കൽ, പ്രതിരോധ ശേഷി വികസിപ്പിക്കൽ എന്നിവ യോഗം പ്രധാനമായും ചർച്ച ചെയ്യും.
പ്രതിരോധ നിർമാണ മേഖലകളിലെ സംയുക്ത ഉത്പാദനം, ഗവേഷണം, സാങ്കേതിക വികസനം തുടങ്ങിയവയിൽ സഹകരണം വിപുലമാക്കുന്നതിനൊപ്പം ഭീകരവിരുദ്ധ പോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികളും ചർച്ചയുടെ ഭാഗമാകും. കരാറിെൻറ ജനറൽ സെക്രട്ടേറിയറ്റിെൻറ ഘടന, ഭരണസംവിധാനങ്ങൾ, ഭാവി മുന്നേറ്റങ്ങൾക്കുള്ള റോഡ്‌മാപ്പ് എന്നിവ യോഗത്തിൽ രൂപവത്കരിക്കും.
മേഖലയിലെ സുരക്ഷയും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്ന സുപ്രധാന ചട്ടക്കൂടാണ് ഈ കരാറെന്ന് യോഗം വിലയിരുത്തും. ആഗസ്റ്റ് ഏഴിന് മക്കയിൽ വെച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
പ്രാദേശിക-ആഗോള തലങ്ങളിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനും കൂട്ടായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്. കരാറിലെ വ്യവസ്ഥകൾ പ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം മറ്റ് രണ്ടു രാജ്യങ്ങൾക്ക് നേരെയും ഉള്ള ആക്രമണമായി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.