ജുബൈൽ: ഒരാഴ്ചക്കിടെ സൗദിയുടെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷ ചട്ടങ്ങളും ലംഘിച്ച 16,301 പേരെ അറസ്റ്റ് ചെയ്തു. ഈ മാസം 19 മുതൽ 25 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. പിടിയിലായവരിൽ 9274 താമസ നിയമലംഘകരും 4395 അതിർത്തി സുരക്ഷ ചട്ടലംഘകരും 2632 തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 532 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 48 ശതമാനം യമൻ പൗരന്മാരും 44 ശതമാനം ഇത്യോപ്യക്കാരും എട്ടു ശതമാനം മറ്റു രാജ്യക്കാരും ഉൾപ്പെടും.
സൗദി അറേബ്യയിൽനിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 95 പേർ പിടിയിലായി. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരുകയും അഭയം നൽകുകയും ചെയ്യുന്നതും മറച്ചുവെക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതുമായ 16 പേർ അറസ്റ്റിലായി. മൊത്തം 26,279 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 24,315 പുരുഷന്മാരും 1964 സ്ത്രീകളുമാണ്. ഇവരിൽ 18,035 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 1609 പേരെ അവരുടെ യാത്ര റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 12,051 നിയമലംഘകരെ നാടുകടത്തി.
അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴ കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത സൗകര്യമൊരുക്കിയ വാഹനങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും.
സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.