ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഈജിപ്ത് സന്ദർശനത്തിൽ
ദോഹ: മേഖലയിലെ പ്രതികൂല സാഹചര്യത്തിൽ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗഉദുമായും ഫോൺ സംഭാഷണം നടത്തി. അമേരിക്കയും ഇറാനും തമ്മിൽ പുരോഗമിക്കുന്ന മധ്യസ്ഥ ശ്രമങ്ങളും ലബനാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണത്തിൽ വിലയിരുത്തി.
പ്രദേശത്തെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കുന്നതിനും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കുകയും സമഗ്രമായ ഒരു ധാരണയിലെത്തുകയും ചെയ്യാനുള്ള ശ്രമങ്ങൾ നിലവിലെ സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ തുടരുന്ന മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂല സമീപനം സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. സംഘർഷാവസ്ഥ കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ഇരു രാജ്യങ്ങളും നടത്തുന്ന ഏകോപിത നീക്കങ്ങളെക്കുറിച്ചും ചർച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.