അഗ്രിടെക് എക്സിബിഷനിലെ സന്ദർശകത്തിരക്ക്
എക്സിബിഷനിൽ കുട്ടികൾക്കായി ഒരുക്കിയ ആക്റ്റിവിറ്റികൾ
ദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന 13ാമത് ഇന്റർനാഷനൽ അഗ്രകൾചറൽ എക്സിബിഷൻ ‘അഗ്രിടെക് 2026’ ൽ സന്ദർശകത്തിരക്ക്. വെള്ളി, ശനി തുടങ്ങിയ ഒഴിവു ദിവസങ്ങളിൽ പ്രദർശനം കാണാൻ നൂറുകണക്കിന് പേരാണ് എത്തിയത്. പവലിയനിൽ കുട്ടികളെ ആകർഷിച്ച് മിനി സൂ, കാഴ്ചവിസ്മയമൊരുക്കി ഫ്ലവേഴ്സ് എക്സിബിഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. എക്സിബിഷൻ ഇന്ന് സമാപിക്കും. സർക്കാർ മേഖലകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക -അന്തർദേശീയ കമ്പനികൾ, കാർഷിക വിദഗ്ധർ എന്നിവരുൾപ്പെടെ 400ലധികം പവലിയനുകളുമായി വിപുലമായ പങ്കാളിത്തത്തോടെയാണ് അഗ്രകൾച്ചറൽ എക്സിബിഷൻ കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്നത്. 40,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കിയ വിശാലമായ എക്സിബിഷൻ പവലിയനിൽ സസ്യ -മൃഗ പരിപാലനം, മത്സ്യകൃഷി, ഹോർട്ടികൾചർ, ഭക്ഷ്യവ്യവസായം, സ്മാർട്ട് അഗ്രികൾച്ചറൽ സിസ്റ്റംസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കർഷക ചന്ത, തേൻ വിപണി, ഈന്തപ്പഴ വിപണി, പൂക്കളുടെ വിപണി തുടങ്ങിയ പ്രത്യേക മാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. കാർഷിക ഉൽപന്നങ്ങൾക്കും, കൃഷിക്ക് ആവശ്യമായ ചെറു ഉപകരണങ്ങൾ മുതൽ യന്ത്രവൽകൃത സാമഗ്രികൾ, വൈവിധ്യ തരം തേനുകള്‍, പച്ചക്കറി -പഴ വര്‍ഗങ്ങള്‍, കരകൗശല ഉല്പന്നങ്ങള്, അരി -ഭക്ഷ്യ എണ്ണ തുടങ്ങി പലവ്യഞ്ജനങ്ങള്‍ വരെ കാര്‍ഷിക പ്രദര്‍ശനമായ അഗ്രിടെക്കില്‍ നിന്ന് വാങ്ങാനും പരിചയപ്പെടാനും അവസരമുണ്ട്. കൃഷി, ഭക്ഷ്യസുരക്ഷ, ലൈവ് സ്റ്റോക്ക്, ഫിഷറീസ് മേഖലകളിലെ ഉല്പന്നങ്ങളും സേവനങ്ങളുമാണുള്ളത്. ഖത്തരി കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ടാണ് പ്രദർശനം നടക്കുന്നത്.
കാർഷിക മേഖലയിലുണ്ടായ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റവും സുസ്ഥിരമായ കാർഷിക വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള കാഴ്ചപ്പാടും പ്രകടമാക്കുന്നതാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.