ദോഹ: പശ്ചിമേഷ്യ സംഘർഷങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയിലും സ്ഥിരതയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും അവലോകനം ചെയ്തു. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള വഴികളും സമുദ്ര ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇരുവരും പങ്കുവെച്ചു.
ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജലം, ഭക്ഷണം, ഊർജം തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള നിരുത്തരവാദപരമായ നീക്കങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി പരസ്പര ഏകോപനവും സംയുക്ത ശ്രമങ്ങളും ഊർജിതമാക്കണം. ആഗോള ഊർജ സുരക്ഷ, സമുദ്ര ഗതാഗതം, പരിസ്ഥിതി സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിനുമായി ചർച്ചകളിലേക്ക് മടങ്ങണമെന്നും വിവേകപൂർണ്ണമായ തീരുമാനങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.