നോര്‍ക്ക ഡയറക്ടറും എ.ബി.എന്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ ജെ.കെ. മേനോന്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചക്കിടെ പൂച്ചെണ്ട് കൈമാറുന്നു
ദോഹ: കേരളത്തെ സമഗ്ര വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാറിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എ.ബി.എന്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ ജെ.കെ. മേനോന്‍ അഭിപ്രായപ്പെട്ടു. വരുംവർഷങ്ങൾ കേരളത്തിന്റെ സുവർണ്ണ കാലഘട്ടമായി മാറട്ടെയെന്നും മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടികാഴ്ചക്കു ശേഷം ജെ.കെ.മേനോന്‍ വിശദീകരിച്ചു.
അധികാരത്തിലെത്തുന്നതിനു മുമ്പ് തന്നെ കേരളത്തിന്‍റെ വികസനത്തിനാവശ്യമായ വിഷയങ്ങളില്‍ കൃത്യമായ കാഴ്ചപ്പാടുണ്ടായ നേതാവ് കൂടിയാണ് വി.ഡി. സതീശന്‍. ജെന്‍സി വിഭാഗത്തെ കൃത്യമായി അഡ്രസ് ചെയ്ത നേതാവാണ് അദ്ദേഹം. വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്ന കുട്ടികള്‍ക്ക് കേരളത്തില്‍ തന്നെ അവസരമൊരുക്കാനും, വിദ്യാഭ്യാസ നിലവാരത്തിനൊപ്പം നാടിനെ വളര്‍ത്തുമെന്നും കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് കൃത്യമായ പഠനം നടത്തിയതിന് ശേഷമാണ്. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക്, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്, സ്ത്രീ സുരക്ഷക്ക് എല്ലാം കൃത്യമായ പഠനവും പ്ലാനും സ്വീകരിച്ച് മുന്നോട്ടുപോകുന്ന പുതിയ സര്‍ക്കാറില്‍ പ്രതീക്ഷയുണ്ടെന്നും ജെ.കെ. മേനോന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിന്‍റെ വികസന പദ്ധതികള്‍ വിഭാവനം ചെയുന്ന സര്‍ക്കാറിന് പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും ജെ.കെ. മേനോന്‍ വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി ധനപരമായ എല്ലാ വികസനത്തിലും ദീര്‍ഘവീക്ഷണത്തോടെയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ കാഴ്ചപ്പാടുകള്‍ കേരളത്തിന് പുതുയുഗ പിറവി സമ്മാനിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഇത്തരം നയങ്ങളാണ് കേരളത്തിനാവശ്യമെന്നും ജെ.കെ.മേനോന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, വൈദ്യുതി മന്ത്രി സണ്ണി ജോസഫ് എന്നിവരുമായും ജെ.കെ. മേനോന്‍ കൂടികാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.