ഫുവൈറിത് ബീച്ചിൽ ഹൗക്ക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിടുന്നു
ദോഹ: ജീവജാലങ്ങളെയും പരിസ്ഥിതിയെയും കാത്തുസൂക്ഷിക്കാൻ ഖത്തർ ഒരുക്കുന്ന സുരക്ഷാ a മാതൃകാപരമാണ്. അവയിൽ ഒന്നാണ്, വംശനാശ ഭീഷണി നേരിടുന്ന കടലാമകൾക്ക് പ്രജനനത്തിനായി സൗകര്യമൊരുക്കുന്ന ഖത്തർ പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രമം. ഹൗക്ക്സ്ബിൽ എന്ന വിഭാഗത്തിൽപെടുന്ന കടലാമകൾക്കാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട കടലാമ കേന്ദ്രമായ ഫുവൈറിത് ബീച്ചിൽ സൗകര്യമൊരുക്കുന്നത്. മുട്ടയിടാൻ പ്രത്യേക കൂടുകൾ സജ്ജീകരിച്ചും ഇവയുടെ സുരക്ഷക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തിയുമാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടപടികൾ സ്വീകരിച്ചത്.
തുടർന്ന് വളർച്ചയെത്തിയവയെ കടലിലേക്ക് തുറന്നുവിടും. കടലാമ സംരക്ഷണ പദ്ധതിയുടെയും ദേശീയ ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെയും ഭാഗമായാണിത്. ഫുവൈറിത് ബീച്ചിൽ കഴിഞ്ഞദിവസം നടന്ന ഹൗക്ക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിടുന്ന ചടങ്ങിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുര്‍ക്കി അൽ സുബൈഇ, പ്രകൃതി സംരക്ഷണ ചുമതലയുള്ള അസി. അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം അബ്ദുൽ ലതീഫ് അൽ മുസ് ലെമാനി, വന്യജീവി വികസന വകുപ്പ് അസി. ഡയറക്ടർ ഖാലിദ് ജുമ അൽ മുഹന്നദി എന്നിവർ പങ്കെടുത്തു.
ഫുവൈറിത് ബീച്ചിൽ നടന്ന പരിപാടിയിൽനിന്ന്
ഹൗക്ക്സ്ബിൽ കടലാമയുടെ പ്രജനന കാലaഘട്ടം ഏപ്രിലിലാണ് ആരംഭിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടലാമ പോലുള്ള ജീവികളുടെ സംരക്ഷണത്തിന് ശാസ്ത്രീയ, ഫീൽഡ്തല പരിപാടികളിലൂടെ വിവിധ പ്രവർത്തനങ്ങൾ മന്ത്രാലയം നടത്തുന്നുണ്ടെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുര്‍ക്കി അൽ സുബൈഇ പറഞ്ഞു. ഫുവൈറിത് ബീച്ചിനെ പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുന്നതിലൂടെ ആമകളുടെ കൂടുകെട്ടലിന് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.
ഫുവൈറിത് ബീച്ചില്‍ തീരത്ത് വേലികെട്ടി തിരിച്ചാണ് കടലാമകള്‍ക്ക് മുട്ടയിടാനുള്ള കൂടുകള്‍ സജ്ജമാക്കുന്നത്. മുനുഷ്യ സാന്നിധ്യവും വാഹനങ്ങളുടെ പ്രവേശനവും തീർത്തും ഒഴിവാക്കിയും കാര്യമായ സുരക്ഷയൊരുക്കിയുമാണ് പ്രജനനകാലയളവിൽ തീരം തേടിയെത്തുന്ന കടലാമകളെ സ്വീകരിക്കുന്നത്.
2019 മുതൽ 2025 വരെയുള്ള കാലയളവിൽ 125 ത്തോളം കൂടുകൾ ഫുവൈറിത് ബീച്ചിലേക്ക് മാറ്റുകയും അതിന്റെ അടിസ്ഥാനത്തിൽ 50,000 ത്തിലധികം കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടതായും അദ്ദേഹം പറഞ്ഞു. കടലാമകളെ ടാഗിങ്, ഡി.എൻ.എ പരിശോധന, അവയുടെ ചലനവും കുടിയേറ്റവും നിരീക്ഷിക്കുന്നതിന് സാറ്റലൈറ്റ് ട്രാക്കിങ് തുടങ്ങിയ വിപുലമായ തുടർ നിരീക്ഷണ-സംരക്ഷണ പ്രവർത്തനങ്ങളും മന്ത്രാലയം സ്വീകരിച്ചു. ഖത്തറിലെ തീരങ്ങളിൽ കൂടുകെട്ടുന്ന പെൺ കടലാമകളുടെ എണ്ണം 164 മുതൽ 345 വരെയാണെന്ന് പഠന ഫലങ്ങൾ കാണിക്കുന്നു. രാജ്യത്തെ മൊത്തം കൂടുകെട്ടുന്ന കടലാമകളിൽ 90 ശതമാനം റാസ് ലഫാൻ, റാസ് റുക്ൻ, അല്‍ ഘരിയ, ഫുവൈറിത് എന്നിവിടങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.