ഭാവി പരിപാടികളിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ കൈകോർത്ത് സുപ്രീം കമ്മിറ്റിയും സീഷോർ ഗ്രൂപ്പും

ദോഹ: ഭാവിയിൽ നടക്കുന്ന കായിക മാമാങ്കങ്ങളിലും വലിയ പരിപാടികളിലും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും പ്രമുഖ വ്യവസായ ശൃംഖലയായ സീഷോർ ഗ്രൂപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഖത്തറിൽ നടക്കുന്ന അന്താരാഷ്ട്ര ഇവന്റുകളിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ സുസ്ഥിരതാ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെയും ഭാഗമായാണ് ഈ പങ്കാളിത്തം. ദോഹയിലെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ സുപ്രീം കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ ഥാനി അൽ സറായും സീഷോർ ഗ്രൂപ്പ് വൈസ് ചെയർമാൻ സഗർ സഈദ് അൽ മുഹന്നദിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

തൊഴിലിടങ്ങളിലും മെഗാ ഇവന്റുകളിലും സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യ സംസ്കരണം, കമ്പോസ്റ്റിങ് പരിഹാരങ്ങൾ, സീഷോർ ഗ്രൂപ്പിന്റെ 'തദ് വീർ' എ.ഐ ആപ്ലിക്കേഷന്റെ ഉപയോഗം, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ വിവിധ പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കും.

2022ലെ ഫിഫ ലോകകപ്പിന് വിജയകരമായി ആതിഥേയത്വം വഹിച്ചത് മുതൽ പരിസ്ഥിതി സംരക്ഷണത്തിനും വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനും ഖത്തർ ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആ സുസ്ഥിരതാ പാരമ്പര്യം ഭാവിയിൽ നടക്കുന്ന വലിയ പരിപാടികളിലും തുടരാനാണ് സീഷേർ ഗ്രൂപ്പുമായുള്ള ധാരണാപത്രത്തിലൂടെ സുപ്രീം കമ്മിറ്റി ലക്ഷ്യമിടുന്നത്.

സുപ്രീം കമ്മിറ്റി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതക്കും വലിയ പ്രധാന്യമാണ് നൽകുന്നതെന്ന് എൻജിനീയർ ഥാനി അൽ സറാ പറഞ്ഞു. ഖത്തർ നാഷണൽ വിഷൻ ലക്ഷ്യങ്ങൾക്കനുസൃതമായി സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാൻ സീഷോർ ഗ്രൂപ്പുമായുള്ള പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകോത്തര പരിപാടികൾ വിജയകരമായി നടപ്പാക്കുന്ന സുപ്രീം കമ്മിറ്റിയുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പരിസ്ഥിതി സൗഹൃദ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഖത്തറിന് പുതിയ മാതൃക അവതരിപ്പിക്കാൻ തങ്ങളുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തുമെന്നും സീ ഷോർ വൈസ് ചെയർമാൻ സഗർ സഈദ് അൽ മുഹന്നദി പറഞ്ഞു.

Tags:    
News Summary - പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ കൈകോർത്ത് സുപ്രീം കമ്മിറ്റിയും സീഷോർ ഗ്രൂപ്പും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.