ദോഹ: വിസയില്ലാതെ ഖത്തറിലേക്ക് വരുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്ന കാര്യത്തിൽ സർക്കാർ ഇടപെടുമെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. രാജ്യത്തേക്ക് ഇന്ത്യയിൽനിന്ന് വിസയില്ലാതെ വരുന്നതിന് ഒരു തടസവുമില്ലെന്ന് ഖത്തർ വ്യക്തമാക്കിയിരുന്നു.
എന്നിട്ടും വിവിധ തടസങ്ങൾ ഉന്നയിച്ച് ഇത്തരത്തിൽ വരുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുകയാണ്. കൈയിൽ നിശ്ചിത പണം, ഹോട്ടൽ ബുക്കിംഗ് തുടങ്ങി ഖത്തർ മുന്നോട്ടുവെക്കാത്ത ആവശ്യങ്ങൾ ഉന്നയിച്ചാണ് വിമാനത്താവളങ്ങളിൽ നിന്ന് ആളുകളെ തിരിച്ചയക്കുന്നത്. ഇക്കാര്യം പരിശോധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും സ്പീക്കർ പറഞ്ഞു. മലപ്പുറം ജില്ലാ മുസ്ലിം വെൽഫെയർ അസോസിയേഷൻ (മംവാഖ്) സംഘടിപ്പിച്ച മലപ്പുറം ജില്ല രൂപീകരണ വാർഷികാഘോഷ സമാപനചടങ്ങിൽ പങ്കെടുക്കാൻ ഖത്തറിലെത്തിയ അദ്ദേഹം ഇന്ത്യൻ മീഡിയ ഫോറം ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
കേരളത്തിെൻറ സാമൂഹ്യ ചരിത്രത്തിൽ സംവാദ വിധേയമായ രാഷ്ട്രീയ പ്രക്രിയയായിരുന്നു മലപ്പുറം ജില്ലയുടെ രൂപവത്കരണം. ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. രാഷ്ട്രീയമായും സാമൂഹികവുമായ കാരണങ്ങളാൽ മാറ്റി നിർത്തപ്പെട്ട ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുളള ശ്രമമായിരുന്നു മലപ്പുറം ജില്ലാ രൂപവത്ക്കരണമെന്നും സ്പീക്കർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ സോളാർ കമ്മീഷൻ റിപ്പോർട്ടിലെ മന്ത്രിസഭ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെ അറിയിച്ചതിൽ പ്രഥമദൃഷ്ടിയിൽ തെറ്റില്ല. അവകാശ ലംഘനം നടന്നതായി പ്രതിപക്ഷത്തിെൻറ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അത് പരിശോധിക്കും. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് അനുസരിച്ച് ഒരു കമ്മീഷൻ റിപ്പോർട്ട് ഗവൺമെൻറിന് ലഭിച്ചുകഴിഞ്ഞാൽ അതിൽ എടുത്ത നടപടികൾ ഉൾപ്പെടുത്തിയുളള റിപ്പോർട്ട് ആറ് മാസത്തിനകം നിയമസഭയിൽ വെക്കണമെന്നാണ് വ്യവസ്ഥ. സോളാർ കമ്മീഷൻ റിപ്പോർട്ടും അതിൽ എടുത്ത നടപടികളും നിയമസഭയിൽ വെക്കാൻ ഇനിയും സമയമുണ്ടെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷത്തിെൻറ ഭാഗത്തു നിന്നും ലഭിച്ച അവകാശ ലംഘന നോട്ടീസ് ചട്ടപ്രകാരം പരിശോധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നടപടികൾ ആവശ്യമാണെങ്കിൽ സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
കേരളത്തിൽ ഏതെങ്കിലും തരത്തിലുളള ഭീകരതയുണ്ടെന്ന വാദം തെറ്റാണ്. വർഗീയത ഏത് ഭാഗത്ത് നിന്നായാലും എതിർക്കപ്പെടണം. മലബാർ കലാപത്തെ വർഗീയമായി ചിത്രീകരിക്കാനുളള ശ്രമം ശരിയല്ല. അത് കർഷകരുടെ പോരാട്ടമായിരുന്നു. മാധ്യമ ചരിത്രത്തിലെ കറുത്ത അധ്യായമാണ് കോടതികളിലെ മാധ്യമവിലക്ക്. ജുഡീഷ്യൽ കാര്യങ്ങൾ ജനങ്ങൾ അറിയാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ഗൗരവമായെടുത്ത് ന്യായാധിപൻമാർ പുനപരിശോധനക്ക് തയ്യാറാവണം.
ജനങ്ങൾ മാധ്യമങ്ങളെ വിശ്വാസത്തിലെടുക്കുമ്പോൾ അതേ വിശ്വാസം വാർത്തയിലൂടെ ജനങ്ങൾക്ക് തിരിച്ച് നൽകാനും മാധ്യമങ്ങൾക്ക് സാധിക്കണം. ഗൗരവമായ ജനാധിപത്യ സംവിധാനമായ നിയമസഭയെ പോലും ആക്ഷേപ ഹാസ്യ കേന്ദ്രമായി മാധ്യമങ്ങൾ ചിത്രീകരിക്കുന്നു. നിയമസഭയിലെ ഗൗരവതരമായ നിയമ നിർമാണങ്ങളും മറ്റും ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണം. േബ്രക്കിംഗ് ന്യൂസുകളുടെ കാലത്ത് പല വാർത്തകൾക്കും തുടർച്ചയില്ലാതെ പോകുന്നു. മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് തടയപ്പെടണമെന്നും സ്പീക്കർ പറഞ്ഞു.
കേരള ഗവൺമെൻറിെൻറ നേതൃത്വത്തിൽ നടക്കുന്ന ലോക മലയാളി പാർലമെൻറ് കേരള ചരിത്രത്തിൽ വലിയ മുന്നേറ്റമാകും. സമ്മേളനത്തിൽ മുഴുവൻ നിയമസഭാ അംഗങ്ങളും പങ്കെടുക്കും. പ്രവാസി പ്രശ്നങ്ങളിൽ ക്രിയാത്മക നടപടികൾക്ക് അത് കരുത്ത് പകരും. വിവിധ പ്രവാസി പ്രശ്നങ്ങളും മറ്റും സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. ഗവൺമെൻറിെൻറ നിയമാനുസൃതമായ സംവിധാനമായി ഈ സമ്മേളനത്തെ മാറ്റും.
കേരളത്തിലെ പ്രകൃതി വിഭവങ്ങളെ വ്യവസ്ഥാപിതമായി ഉപയോപ്പെടുത്തണം. കരിമണൽ ഖനനം ഉൾപ്പെടെയുളളവയുമായി മുന്നോട്ട് പോകാൻ സാധിക്കണം. പ്രവാസികളുടെ നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തിൽ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ വികസനങ്ങൾ ഉണ്ടാവണമെന്നും സ്പീക്കർ പറഞ്ഞു.
പരിപാടിയിൽ മീഡിയ ഫോറം സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതവും ട്രഷറർ ഐ.എം.എ റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.