വ്യാപര സ്ഥാപനങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ
പരിശോധന
ദോഹ: വിന്റർ അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് രാജ്യത്തെ വിവിധ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. വിപണികളിൽ കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തുന്നതിനും കച്ചവടക്കാർ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്റ്റേഷനറി കടകളിൽ നടത്തിയ പരിശോധനയിൽ സ്‌കൂൾ സാമഗ്രികളുടെ ലഭ്യതയും വിലയും പരിശോധിച്ചു. കൂടാതെ, പ്രമോഷണൽ ഓഫറുകളുടെയും ഡിസ്‌കൗണ്ടുകളുടെയും ആധികാരികതയും അവയുടെ നിബന്ധനകളും പരിശോധിച്ചു. റെസ്റ്റാറന്റുകൾ, കുട്ടികളുടെ ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക്സ് സ്റ്റോറുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. ലൈസൻസുകളുടെ കാലാവധി, ഉൽപന്നങ്ങളുടെ ഗുണനിലവാരം, വ്യാജ ഉൽപന്നങ്ങളുടെ വിപണനം തുടങ്ങിയ പരിശോധനകൾ കർശനമാക്കി.
ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. അതേസമയം, പൊതുജനങ്ങൾ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ ചൂഷണമോ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.