ഷമീജ് ഇ.പി.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഗോപുരങ്ങൾക്ക് കീഴിൽ, കണ്ടെയ്നറുകൾ കൊണ്ട് വിസ്മയം തീർത്ത ദോഹയിലെ സ്റ്റേഡിയം 974. ഫിഫ ലോകകപ്പ് 2022-ന്റെ ചരിത്രതാളുകളിൽ ഈ സ്റ്റേഡിത്തെ അടയാളപ്പെടുത്തിയത് വെറുമൊരു നിർമ്മിതി എന്ന നിലയിലല്ല; മറിച്ച് കാൽപന്തിന്റെ വശ്യതയും സാംബ നൃത്തച്ചുവടുകളും ഒത്തുചേർന്ന ഒരു മാന്ത്രിക രാവിന്റെ വേദിയെന്ന നിലയിലാണ്. ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടങ്ങളിൽ ഒന്നായ ബ്രസീൽ-ദക്ഷിണ കൊറിയ മത്സരം നടന്നിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും, അന്ന് ഗാലറിയിലിരുന്ന് അനുഭവിച്ചറിഞ്ഞ ആവേശം ഒട്ടും ചോർന്നുപോകാതെ ഇപ്പോഴും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.
ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ചെത്തിയ കാനറികളും, ഏഷ്യൻ കരുത്തുമായി പോരാടാനിറങ്ങിയ ദക്ഷിണ കൊറിയയും തമ്മിലുള്ള ആ പോരാട്ടം വെറുമൊരു മത്സരമായിരുന്നില്ല, മറിച്ച് ഒരു ഫുട്ബോൾ കാർണിവൽ ആയിരുന്നു. പരിക്കിന്റെ പിടിയിൽ നിന്ന് മോചിതനായി സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത തന്നെ സ്റ്റേഡിത്തെ ഇരമ്പിക്കാൻ പോന്നതായിരുന്നു. കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ കൊറിയൻ പ്രതിരോധക്കോട്ട തകർത്ത് ആദ്യ വെടിപൊട്ടിച്ചു. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് നെയ്മർ തന്റെ തിരിച്ചുവരവ് രാജകീയമാക്കി. അതോടെ കാനറികൾ തങ്ങളുടെ വിഖ്യാതമായ 'സാംബ താളം' പുറത്തെടുത്തു.
ഓരോ ഗോൾ നേട്ടത്തിന് ശേഷവും കളിക്കാരും കോച്ച് ടിറ്റെയും ഒന്നിച്ച് നൃത്തം ചെയ്തത് ഫുട്ബാൾ ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായിരുന്നു. ഇരുപത്തിയൊൻപതാം മിനിറ്റിൽ റിച്ചാർലിസൺ നേടിയ മൂന്നാം ഗോളും, മുപ്പത്തിയാറാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയുടെ വകയായി വന്ന നാലാം ഗോളും ബ്രസീലിന്റെ ടോട്ടൽ ഫുട്ബാളിന്റെ നേർക്കാഴ്ചയായിരുന്നു. ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത നാല് ഗോളുകൾക്ക് മുന്നിലെത്തിയ ബ്രസീൽ, കളി തങ്ങളുടെ കൈപ്പിടിയിലൊതുക്കിയിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ കണ്ടത് ദക്ഷിണ കൊറിയയുടെ അസാമാന്യ തിരിച്ചുവരവായിരുന്നു. ഏഷ്യൻ കരുത്തായ സൺ ഹെങ്-മിന്റെ നേതൃത്വത്തിൽ കൊറിയൻ പട ബ്രസീലിയൻ പ്രതിരോധത്തെ വിറപ്പിച്ചു. ഗാലറിയിലെ തങ്ങളുടെ ആരാധകരെ സാക്ഷിയാക്കി അവർ നടത്തിയ പോരാട്ടവീര്യം പ്രശംസനീയമായിരുന്നു.
ഒടുവിൽ എഴുപത്തിയാറാം മിനിറ്റിൽ പൈക് സങ്-ഹോയുടെ ലോങ് റേഞ്ചർ ബുള്ളറ്റ് ഷോട്ട് അലിസൺ ബെക്കറെയും മറികടന്ന് ബ്രസീലിയൻ വല കുലുക്കിയപ്പോൾ സ്റ്റേഡിയം 974 ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചു. പരാജയപ്പെടുമെന്നുറപ്പായിട്ടും കൊറിയൻ കളിക്കാർ കാണിച്ച വീറും വാശിയും ഗംഭീരമായിരുന്നു.
മത്സരം ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ വിജയിച്ചെങ്കിലും, ഇരു ടീമുകളുടെയും ആരാധകർ ഒരേ മനസ്സോടെയാണ് അന്ന് സ്റ്റേഡിയം വിട്ടിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.