ദോഹ: ലോകത്തെ ഇസ്ലാമികഭീതി സമഗ്രമായ ഗവേഷണ വിഷയമാക്കി പ്രബന്ധം പ്രസിദ്ധീകരിച്ച് ഖത്തർ സർവകലാശാല ജേണൽ. ഇസ്ലാമോഫോബിയയും അതിന്റെ മതപരവും സാംസ്കാരികവുമായ വേരുകളും പടിഞ്ഞാറൻ പശ്ചാത്തലത്തിൽ എന്ന തലക്കെട്ടിൽ ക്യു.യുവിലെ ഇബ്നു ഖൽദൂൻ സെന്റർ ഫോർ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിലെ അസോസിയറ്റ് പ്രഫസറും ഗവേഷകനുമായ ഡോ. ബദ്റാൻ ബെൻലെഹ്സിനാണ് ഗവേഷണ പ്രബന്ധം തയാറാക്കിയത്.
ഇസ്ലാമോഫോബിയയെ പ്രഭവകേന്ദ്രങ്ങളിൽനിന്ന് സമഗ്രമായി മനസ്സിലാക്കുക, ഇസ്ലാമിനെക്കുറിച്ചുള്ള സാംസ്കാരിക, മത, ബൗദ്ധിക പാശ്ചാത്യ വീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, സഹകരണത്തിനും സഹവർത്തിത്വത്തിനും വേണ്ടി ശാസ്ത്രീയവും യാഥാർഥ്യബോധമുള്ളതുമായ ധാരണ വളർത്തിയെടുക്കുക എന്നിവയാണ് പ്രബന്ധത്തിലൂടെ ലക്ഷ്യമിടുന്നത്.
സമകാലിക വ്യവഹാരത്തിൽ ഉയർന്നുവന്ന പദമാണ് ഇസ്ലാമോഫോബിയ. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരായ അകാരണ ഭയം, വിദ്വേഷം, വിവേചനം എന്നിവയെയാണ് ഈ പദം സൂചിപ്പിക്കുന്നത്. 1997ൽ ബ്രിട്ടീഷ് സർക്കാറിതര സംഘടനയായ ‘ദ റണ്ണീമീഡ് ട്രസ്റ്റ്’ പ്രസിദ്ധീകരിച്ച ‘ഇസ്ലാമോഫോബിയ: എ ചലഞ്ച് ഫോർ അസ് ഓൾ’ റിപ്പോർട്ടിന്റെ പ്രസിദ്ധീകരണത്തോടെയാണ് ഈ പദം ഏറെ പ്രചാരത്തിലായത്.
2001 സെപ്റ്റംബർ 11ലെ ആക്രമണ സംഭവങ്ങളാണ് ഇസ്ലാമോഫോബിയയുടെ ആഗോള വ്യാപനത്തെ കൂടുതൽ തീവ്രമാക്കിയത്. ഇസ്ലാമോഫോബിയ എന്ന പ്രതിഭാസത്തെ മനസ്സിലാക്കുന്നതിനും അതിനെ ചെറുക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് ഗവേഷണ പ്രബന്ധത്തെ നോക്കിക്കാണുന്നത്.
അതിന്റെ ചരിത്രപരമായ വേരുകളെ അഭിസംബോധന ചെയ്യുന്നതിലൂടെ ഭയത്തിനും വിദ്വേഷത്തിനും അപ്പുറത്തേക്ക് നീങ്ങാനും പകരം തുറന്ന മനസ്സിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിനെ സ്വീകരിക്കാനും ഇത് പ്രേരിപ്പിക്കുന്നു. ഖത്തർ സർവകലാശാല ജേണൽ ഓഫ് സയന്റിഫിക് റിസർച്ചിൽ പ്രബന്ധം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.