ദോഹ: യുദ്ധവും സംഘർഷവും പ്രകൃതി ദുരന്തങ്ങളും അഭയാർഥികളാക്കിയവരിൽ നിന്നും ഉദിച്ചുയരുന്ന കായിക താരങ്ങൾക്ക് ലോകത്തോളം വളരാൻ പിന്തുണ നൽകുന്ന ഖത്തറിന് നന്ദി അറിയിച്ച് ഒളിമ്പിക് റെഫ്യൂജി ഫൗണ്ടേഷൻ (ഒ.ആർ.എഫ്). ഖത്തർ ഒളിമ്പിക് കമ്മിറ്റി ആതിഥ്യം വഹിച്ച ഒ.ആർ.എഫിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ ചെയർമാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ ഡോ. തോമസ് ബാഹ് ആണ് ഖത്തറിന്റെ പിന്തുണയെ പ്രശംസിച്ചത്. ഒ.ആർ.എഫ് വൈസ് ചെയർമാനും യു.എൻ അഭയാർഥി വിഭാഗം ഹൈകമീഷണറുമായ ഫിലിപ്പോ ഗ്രാൻഡെയും മറ്റ് ബോർഡ് അംഗങ്ങളും ദോഹയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
വരാനിരിക്കുന്ന വർഷങ്ങളിലെ അഭയാർഥി ഒളിമ്പിക് ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കായിക പരിപാടികൾ വിലയിരുത്തുകയും ചെയ്തു. ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറും ഒ.ആർ.എഫ് ഡയറക്ടറുമായ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയും പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാർഥി കായിക താരങ്ങൾക്കും പരിശീലകർക്കും മികച്ച സൗകര്യങ്ങളൊരുക്കാനും കായിക കുതിപ്പിന് പിന്തുണ നൽകാനും ഒ.ആർ.എഫുമായി സഹകരിച്ച് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ശൈഖ് ജുആൻ പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളിൽ ദോഹയിൽ തന്നെ താരങ്ങൾക്കുള്ള പരിശീലനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറും പങ്കെടുത്തു. സ്പോർട്സിലൂടെ ഭിന്നതകൾ ഒഴിവാക്കാനും പരസ്പര ധാരണ വളർത്താനും സമാധാനം പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് ഖത്തർ തെളിയിച്ചതായി അവർ പറഞ്ഞു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിപ്പിക്കുന്നതിനുള്ള വേദിയായി സ്പോർട്സിനെ ഞങ്ങൾ ഉപയോഗിച്ചു. കളിക്കപ്പുറം, ഒന്നിക്കലിന്റേയും ആശയ സംവാദത്തിന്റേയും വേദിയുമാകുന്നു - അവർ പറഞ്ഞു. യോഗത്തിന്റെ തുടർച്ചയായി ഒളിമ്പിക് റെഫ്യൂജി ഫൗണ്ടേഷൻ അംഗങ്ങളും ഖത്തർ ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും അൽ തുമാമയിലെ ഫലസ്തീൻ അഭയാർഥി കേന്ദ്രം സന്ദർശിച്ചു. ഗസ്സയിലെ യുദ്ധഭൂമിയിൽനിന്നും ഖത്തറിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ച ഫലസ്തീനികളെ സന്ദർശിച്ച തോമസ് ബാഹും സംഘവും അവരുമായി കളിച്ചും സംസാരിച്ചും അഭയാർഥി ജീവിതം അടുത്തറിഞ്ഞു. കുടുംബ സാമൂഹിക വികസന മന്ത്രി മറിയം അൽ മിസ്നദും സംഘത്തിനൊപ്പമുണ്ടായിരുന്നു. എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ സി.ഇ.ഒ ഫഹദ് അൽ സുലൈതി, ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ നാസർ അൽ ഖോറി തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.