വിമാനങ്ങളെ യാത്രയാക്കുന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ തുടങ്ങിയവർ

കോവിഡ്: ഇന്ത്യക്ക് സഹായവസ്തുക്കളുമായി ഖത്തർ വിമാനങ്ങൾ പറന്നു

ദോഹ: കോവിഡ് രൂക്ഷതയിൽ പ്രതിസന്ധിയിലായ ഇന്ത്യയെ സഹായിക്കാനുള്ള വിവിധ വസ്തുക്കളുമായി ഖത്തർ വിമാനങ്ങൾ പറന്നു. ലോകത്തിൻെറ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെ 300 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ വിമാനങ്ങളാണ് ദോഹ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്.

പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്നറുകൾ, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്ക് പുറമെ വ്യക്തികളും കമ്പനികളും സംഭാവന ചെയ്ത ധനസഹായവും ഉള്‍പ്പെടുന്നതാണ് ചരക്ക്.


 



(ഇന്ത്യക്കുള്ള സഹായവസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു)



നൂറ് ടണ്‍ വീതം മൂന്ന് വിമാനങ്ങളിലായി മൂന്ന് നഗരങ്ങളിലായാണ് എത്തിക്കുക. ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് വസ്തുക്കളെത്തിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സിൻെറ 'വി കെയര്‍' പദ്ധതിക്ക് കീഴിലാണ് സഹായവസ്തുക്കൾ സൗജന്യമായി ഇന്ത്യയിൽ എത്തിക്കുന്നത്. ദോഹ ഹമദ് വിമാനത്താവളത്തിൽ ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍, ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തല്‍ തുടങ്ങിയവര്‍ വിമാനങ്ങളെ യാത്രയയച്ചു.

കോവിഡ് രണ്ടാം തരംഗത്തില്‍ വിഷമതകളനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനകളില്‍ പങ്കുചേരുന്നതായും പിന്തുണ തുടരുമെന്നും അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ഇന്ത്യക്കായി സഹായവസ്തുക്കൾ എത്തിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Qatar planes flew to India with aid supplies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.