ദോഹ: രാജ്യത്ത് പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ യാത്രാസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതുക്കിയ ബൈസിക്കിൾ മാസ്റ്റർ പ്ലാൻ ഗതാഗത മന്ത്രാലയം പുറത്തിറക്കി. രാജ്യത്തെ ജനസംഖ്യാ വർധനവും നഗരവൽക്കരണവും കണക്കിലെടുത്ത്, സൈക്ലിങ്, മൈക്രോ മൊബിലിറ്റി (ഇ -സ്കൂട്ടറുകൾ) എന്നിവക്ക് കൂടുതൽ പ്രോത്സാഹനം നൽകിയുള്ള പദ്ധതികളും നയങ്ങളും അടങ്ങുന്നതാണ് പുതിയ മാസ്റ്റർ പ്ലാൻ.
ഗതാഗത സുരക്ഷ ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, നിലവിലുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി സൈക്കിൾ പാതകളെ പരസ്പരം ബന്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ലോകോത്തര നിലവാരത്തിലുള്ള മൊബിലിറ്റി സംവിധാനങ്ങൾ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ യാത്രാമാർഗങ്ങൾ തിരഞ്ഞെടുക്കാൻ ഇത് ജനങ്ങളെ സഹായിക്കും. നഗരങ്ങളിലെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ഭാവിയിലെ ആവശ്യങ്ങൾ കൂടി കണ്ടറിഞ്ഞുള്ള സുസ്ഥിര ഗതാഗത ശൃംഖല കെട്ടിപ്പടുക്കാനാണ് പുതിയ മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നത്.
നിലവിലുള്ളതിന് പുറമെ 3,800 കിലോമീറ്ററിലധികം പുതിയ ബൈക്ക് റൂട്ടുകൾ നിർമിക്കുക എന്നതാണ് പ്രധാന നിർദേശം. കൂടാതെ, പ്രധാന റോഡുകൾ മുറിച്ചുകടക്കാൻ 110 കിലോമീറ്ററിലധികം നീളത്തിൽ പ്രത്യേക ഫ്ലൈഓവറുകളും അണ്ടർപാസുകളും വിവിധ ഭാഗങ്ങളിലായി ഒരുക്കും. സൈക്കിൾ, ഇ -സ്കൂട്ടർ യാത്രക്കാർക്കായി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുള്ള 7 മെഗാ അമിനിറ്റി ഹബ്ബുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുമെന്നും മാസ്റ്റർ പ്ലാനിൽ വിശദീകരിക്കുന്നു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ 17 പുതിയ പോളിസികളും, 18 പദ്ധതികളും, 348 അനുബന്ധ നിർദേശങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹ്രസ്വകാല, മധ്യകാല, ദീർഘകാല അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായായിരിക്കും പദ്ധതികൾ നടപ്പാക്കുക.
പദ്ധതിയുടെ വിജയത്തിനായി സർക്കാർ സംവിധാനങ്ങളും സ്വകാര്യ മേഖലയും പൊതുജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. പരിസ്ഥിതി മലിനീകരണം കുറഞ്ഞ, ആരോഗ്യപൂർണ്ണമായ ഭാവിക്കു വേണ്ടിയുള്ള ഖത്തറിന്റെ വലിയൊരു ചുവടുവെപ്പായി പദ്ധതി മാറും.
രാജ്യത്തുടനീളമുള്ള 1,500 കിലോമീറ്ററിലധികം വരുന്ന ബൈക്ക് പാതകൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കിയത്. ഇതിനായി അയ്യായിരത്തിലധികം പേരുമായി അഭിമുഖം നടത്തുകയും, വിവിധ സർക്കാർ -സ്വകാര്യ-ഗവേഷണ സ്ഥാപനങ്ങളുമായി യോഗങ്ങൾ ചേരുകയും ചെയ്തു. നിലവിൽ ഖത്തറിലെ 19 ശതമാനം പേർക്ക് സൈക്കിളോ ഇ-സ്കൂട്ടറോ സ്വന്തമായിട്ടുണ്ടെങ്കിലും, ദിവസേനയുള്ള യാത്രകൾക്കായി ഇത് ഒരു ശതമാനത്തിൽ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യം മാറ്റിയെടുക്കാനും മാസ്റ്റർ പ്ലാനിലൂടെ ലക്ഷ്യമിടുന്നു.
ദൈനംദിന യാത്രകൾക്ക് പുറമെ കായിക വിനോദങ്ങൾക്കും വ്യായാമത്തിനുമായി സൈക്കിൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമായ രീതിയിലായിരിക്കും ഇതിനായി സൗകര്യങ്ങൾ ഒരുക്കുക. ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാമത് നാഷണൽ ഡെവലപ്മെന്റ് സ്ട്രാറ്റജി എന്നിവക്ക് അനുസൃതമായാണ് പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ അബ്ദുല്ല സെയ്ഫ് അൽ സുലൈത്തി പറഞ്ഞു. കാർബൺ ബഹിർഗമനം കുറക്കാനും, ജീവിത നിലവാരവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്താനും, പരിസ്ഥിതി സൗഹൃദ ഗതാഗത സംസ്കാരം വളർത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.