ദോഹ: കാലാവധി കഴിഞ്ഞതോ അല്ലെങ്കിൽ ഉടൻ അവസാനിക്കാറായതോ ആയ എല്ലാ എൻട്രി പെർമിറ്റുകളുടെയും വിസ കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഒരു മാസത്തേക്കുകൂടി നീട്ടി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ നീട്ടി നൽകുന്ന നടപടികൾ അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ഓട്ടോമാറ്റിക്കലായി നടപ്പിലാക്കുന്നതാണെന്നും ഇതിനായി പ്രത്യേക ഫീസുകൾ നൽകുകയോ ബന്ധപ്പെട്ട ഓഫിസുകൾ സന്ദർശിക്കുകയോ അപേക്ഷകൾ സമർപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, 28നു മുമ്പ് വിസ കാലാവധി കഴിഞ്ഞവർക്ക് ആ ദിവസങ്ങളിലെ പിഴയൊടുക്കണം. അതിനുശേഷം മാത്രമേ വിസ ഇളവോടെയുള്ള ആനുകൂല്യം ബാധകമാകുകയുള്ളൂ.
പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യവും വിമാന സർവിസുകൾ നിർത്തിവെച്ചതും കണക്കിലെടുത്ത് ഖത്തറിലുള്ള വിനോദസഞ്ചാരികൾക്കായി സുപ്രധാന പ്രഖ്യാപനവുമായി ഖത്തർ ടൂറിസവും രംഗത്തെത്തിയിട്ടുണ്ട്. വ്യോമാതിർത്തി അടച്ചതുകാരണം യാത്ര തടസ്സപ്പെട്ട അതിഥികളുടെ ഹോട്ടൽ താമസ കാലാവധി നീട്ടി നൽകുമെന്നും അധിക ചെലവ് സർക്കാർ വഹിക്കുമെന്നും ടൂറിസം അധികൃതർ അറിയിച്ചു. ഹോട്ടൽ താമസം പൂർത്തിയാക്കിയിട്ടും യാത്ര നിയന്ത്രണങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ഫെബ്രുവരി 28 മുതൽ താമസം നീട്ടി നൽകാൻ ഹോട്ടൽ മാനേജർമാർക്ക് ഖത്തർ ടൂറിസം നിർദേശം നൽകി. മേഖല സാധാരണ നില പ്രാപിക്കുന്നത് വരെയുള്ള അധിക ചിലവ് ഖത്തർ ടൂറിസം നേരിട്ട് വഹിക്കും.
സന്ദർശകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്നും ഇതുസംബന്ധിച്ച് രാജ്യത്തെ ഹോട്ടൽ മാനേജർമാർക്ക് സർക്കുലർ അയച്ചിട്ടുണ്ടെന്നും ഖത്തർ ടൂറിസം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.