ദോഹ: വെടിക്കെട്ടും ഡ്രോൺ ഷോയും ബോട്ടുകളുടെ ആഢംബര കാഴ്ചകളുമായി നാലു ദിവസങ്ങളിലായി ദോഹ ഓൾഡ് പോർട്ടിലെ കടൽപരപ്പിൽ അതിശയക്കാഴ്ചയൊരുക്കിയ രണ്ടാമത് ഖത്തർ ബോട്ട് ഷോ സമാപിച്ചു. ശനിയാഴ്ച സമാപിച്ച ബോട്ട് ഷോ റെക്കോഡ് സന്ദർശകരുടെ സാന്നിധ്യത്താൽ വൻവിജയമായാണ് കൊടിയിറങ്ങിയത്. നവംബർ 5-8 വരെ നാലു ദിവസങ്ങളിലായി 27,000ത്തോളം പേരാണ് ഖത്തർ ബോട്ട് ഷോ സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 25 ശതമാനം വർധനവ് സന്ദർശകരുടെ എണ്ണത്തിൽ രേഖപ്പെടുത്തി. മേഖലയിലെ ഏറ്റവും വലിയ മറൈൻ എക്സിബിഷനായി ഖത്തർ ബോട്ട് ഷോ മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് ഈ വർധനവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഢംഭര ബോട്ടുകളുടെയും മറ്റും ഏറ്റവും വലിയ ഒത്തുചേരലിനുള്ള വേദിയായിരുന്നു ഇത്.
വെട്ടിക്കെട്ട്, ഡ്രോൺ ഷോ, ബോട്ടുകളുടെ പ്രദർശനം, ലൈവ് മ്യൂസിക് തുടങ്ങി സന്ദർശകരെ ആകർഷിക്കുന്ന നിരവധി പരിപാടികളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഓൾഡ് ദോഹ പോർട്ടിൽ അരങ്ങേറിയത്. 25 രാജ്യങ്ങളിൽ നിന്നായി 505 പ്രമുഖ ബ്രാൻഡുകൾ, 85 പ്രദർശകർ, 65 ലധികം യോട്ടുകൾ ബോട്ട് ഷോയിൽ പങ്കാളികളായി. എക്സിബിറ്റർമാരിൽ പകുതിയിലധികം ഖത്തരി കമ്പനികളുമായിരുന്നു. ചെറുമത്സ്യ ബന്ധന ബോട്ടുകളും സ്പോർട്സ്, റേസിങ് ബോട്ടുകളും മുതൽ കോടികൾ വിലമതിക്കുന്ന അത്യാഢംഭര യാട്ടുകളും വരെയായി കാഴ്ചക്കാർ കടൽ വിസ്മയമൊരുക്കിയാണ് ഷോ സമാപിച്ചത്. മലയാളികൾ ഉൾപ്പെടെ കാഴ്ചക്കാരുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഖത്തറിന്റെ സമ്പന്നമായ കടൽ പാരമ്പര്യവും കടൽ വിനോദ വ്യവസായ മേഖലയിലെ പുതുമയേറിയ ചുവടുവെപ്പും ലോകത്തിന് പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.