ദോഹ: ഖത്തറിനും ഗ്രീസിനും ഇടയിലുള്ള ട്രാവൽ ബബിൾ പ്രകാരം ദോഹ – മൈകോനോസ് സെക്ടറിലെ ഖത്തർ എയർവേസ് സർവിസ് പുനരാരംഭിച്ചു. കോവിഡ് വാക്സിൻ പൂർണമായും സ്വീകരിച്ച യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ പാലിക്കേണ്ട ക്വാറൻറീൻ വ്യവസ്ഥ ഈ റൂട്ടിൽ നേരത്തേ ഒഴിവാക്കിയിരുന്നു.
കേവലം മൂന്നുവർഷം മുമ്പാണ് ദോഹയിൽനിന്നും മൈകോനോസിലേക്കുള്ള സർവിസിന് ഖത്തർ എയർവേസ് തുടക്കം കുറിച്ചത്. കുറഞ്ഞ ചെലവിലുള്ള യാത്രക്ക് വൻ ജനപ്രിയത ലഭിച്ചിരുന്നു. എന്നാൽ, വ്യോമയാന മേഖലകളെ അടക്കം ബാധിച്ച കോവിഡ് മഹാമാരിയെ തുടർന്ന് ദോഹ–മൈകോനോസ് സെക്ടറിലെ സർവിസ് നിർത്തിവെക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. കോവിഡ് സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും വാക്സിനേഷെൻറ ലഭ്യതയുമാണ് യാത്ര പുനരാരംഭിക്കുന്നതിന് അനുകൂലമായ ഘടകങ്ങൾ.
വളരെ പ്രതീക്ഷയോടെ ദോഹ-മൈകോനോസ് സർവിസ് പുനരാരംഭിക്കുകയാണെന്നും ഖത്തർ എയർവേസിനെ സംബന്ധിച്ച് ഗ്രീസ് വലിയ വിപണി സാധ്യതകളാണെന്നും വരും മാസങ്ങളിൽ ഈ സെക്ടറിലെ ജനപ്രീതി വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. മൈകോനോസിലേക്കുള്ള ടൂറിസം പാക്കേജുകൾ ഖത്തർ എയർവേസ് ഹോളിഡേയ്സ് ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു.
മൂന്ന് രാത്രികളും നാലു പകലുകളുമടങ്ങുന്ന പാക്കേജിന് 4410 റിയാൽ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. മേയ് 14 മുതൽ സെപ്റ്റംബർ 30 വരെയാണ് പാക്കേജ് കാലയളവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.