ദോഹ: യു.എസ് -ഇറാൻ വെടിനിർത്തലും മേഖലയിലെ സമാധാനവും ലക്ഷ്യമിട്ട് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുഹ്മാൻ ബിൻ ജാസിം ആൽഥാനി വിവിധ രാഷ്ട്ര നേതാക്കളുമായി ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, ജോർഡാൻ ഉപപ്രധാനമന്ത്രി ഡോ. അയ്മൻ സഫാദി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ എല്ലാ കക്ഷികളും മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സമാധാനപരമായ മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങളുടെ യഥാർത്ഥ കാരണങ്ങൾ പരിഹരിക്കപ്പെടണം. വീണ്ടുമൊരു സംഘർഷ സാഹചര്യം ഇല്ലാതിരിക്കാൻ സുസ്ഥിരമായ ഒരു കരാറിലെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളും സമാധാന ശ്രമങ്ങളും ഊർജിമാക്കമെന്ന് ഖത്തർ പ്രധാനമന്ത്രി, ജോർഡാൻ ഉപപ്രധാനമന്ത്രി ഡോ. അയ്മൻ സഫാദിയും തമ്മിൽ നടത്തിയ സംഭാഷണത്തിൽ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയിലെ പുതിയ സംഭവ വികാസങ്ങളെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. മേഖലയിലെ സുപ്രധാന രാഷ്ട്രീയ നീക്കങ്ങളുടെ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആശയവിനിമയം നടന്നത്. വീണ്ടുമൊരു സൈനിക വിന്യാസത്തിലേക്കോ സംഘർഷത്തിലേക്കോ പോകാതെ, ദീർഘകാലം നിലനിൽക്കുന്ന ഒരു സുസ്ഥിര കരാറിലേക്ക് എത്തിച്ചേരാൻ എല്ലാ കക്ഷികളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.