ദോഹ: ദോഹയിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. ഇന്ത്യയുടെ വളർച്ചയിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്കിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ അംബാസഡർ വിപുൽ പ്രവാസി സമൂഹത്തിന് ആശംസകൾ നേർന്നു. വിവിധ രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ സൗഹൃദ ബന്ധം നിലനിർത്തുന്നതിനുള്ള പാലമാണ് പ്രവാസി സമൂഹമെന്നും, അവർ ഇന്ത്യയുമായി ബന്ധം നിലനിർത്തുന്നതോടൊപ്പം താമസമൊരുക്കുന്ന രാജ്യത്തെ സമ്പന്നമാക്കുന്നുവെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം അംബാസഡർ പങ്കുവെച്ചു.
ഇത്തവണത്തെ എംബസിയുടെ ആഘോഷങ്ങൾ "നാരി ശക്തി" (സ്ത്രീശക്തി) എന്ന പ്രമേയത്തിലൂന്നിയാണ് സംഘടിപ്പിച്ചത്. കമ്യൂണിറ്റി സേവനത്തിലൂടെയും ഇന്ത്യ -ഖത്തർ സൗഹൃദം വളർത്തുന്നതിലൂടെയും മികച്ച സേവനങ്ങളനുഷ്ടിച്ച ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ വനിതാ നേതാക്കളെ ചടങ്ങിൽ ആദരിച്ചു.
വിദ്യാഭ്യാസ രംഗത്തെ നേതൃപാടവത്തിന് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസ്ന നഫീസ് എന്നിവരെയും കമ്മ്യൂണിറ്റി സേവന -സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച സേവനങ്ങളനുഷ്ടിച്ച ഐ.സി.സി വനിതാ ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ, ഐ.സി.സി എം.സി മെംബർ നന്ദിനി അബ്ബഗൗണി, അപർണ ശരത് (ബില്ലവാസ് ഖത്തർ), ഉഷ പാട്ടീൽ (മഹാരാഷ്ട്ര മണ്ഡൽ), സെറീന അഹദ് (ഐ.സി.ബി.എഫ് ഉപദേശക സമിതി), നീലാംബരി സുശാന്ത് (ഐ.സി.ബി.എഫ് എം.സി മെംബർ) എന്നിവരെയും ആദരിച്ചു.
മാധ്യമ മേഖലയിൽ പ്രവാസികളുടെ ശബ്ദം ഉയർത്തുന്നതിനും ഇന്ത്യ -ഖത്തർ സൗഹൃദം വളർത്തുന്നതിനുമായി നൽകിയ സംഭാവനകൾ പരിഗണിച്ച് അൻഷു ജെയിൻ, ആഫ്രിൻ ഖാൻ, നാസിയ അമീർ, അനു ശർമ്മ എന്നിവർക്കും ആദരം നൽകി. ചടങ്ങിനോടനുബന്ധിച്ച് "നാരി ശക്തി" എന്ന പ്രമേയത്തിൽ ഖത്തറിലെ ഇന്ത്യൻ സ്ത്രീകളുടെ നേതൃപാടവത്തെയും അതിജീവനത്തെയും കുറിച്ച് പാനൽ ചർച്ചയും സംഘടിപ്പിച്ചു. പ്രൊഫഷനൽ, സാമൂഹിക മേഖലകളിൽ സ്ത്രീകൾ എങ്ങനെ പുരോഗതി കൈവരിക്കുന്നുവെന്നും പ്രവാസി സമൂഹത്തിന്റെ സ്വാധീനം എങ്ങനെ വർധിപ്പിക്കുന്നുവെന്നും ചർച്ചയിൽ പങ്കെടുത്തവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.