ദോഹ: ഹരിത കാറുകൾ അധികം വൈകാതെ ദോഹ നഗരിയിൽ സജീവമാകും. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന കാറുകളുടെ പ്രദർശനം ഇപ്പോൾ തന്നെ രാജ്യത്ത് ആരംഭിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. നിലവിൽ ഈ കാറുകളുടെ സാന്നിധ്യം കാര്യമായൊന്നും അറിയപ്പെട്ട് തുടങ്ങിയിട്ടില്ലെങ്കിലും അധികം വൈകാതെ ഇതിൽ മാറ്റംവരുമെന്നാണ് കരുതപ്പെടുന്നത്.
സാധാരണ കാറുകൾ 24000 കിലോ മീറ്ററിൽ പുറന്തള്ളുക 1.8 ടൺ കാർബൺ
സാധാരണ കാറുകൾ 24000 കിലോ മീറ്ററിൽ 1.8 ടൺ കാർബണാണ് പുറന്തള്ളുന്നത്. എന്നാൽ പൂർണമായും വൈദ്യുതിയിൽ ഓടുന്ന വാഹനങ്ങൾ കാർബൺ ഉൽപാദിപ്പിക്കുന്നേയില്ല. ഇത് കാരണം ഭാവയിൽ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇത്തരം വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കേണ്ടിവരുമെന്നും അൽസാദ അറിയിച്ചു.
നിലവിൽ ഇലക്ട്രിക് കാറുകളേക്കാൾ രാജ്യത്ത് ആവശ്യക്കാരുള്ളത് ഹൈബ്രിഡ് കാറുകൾക്കാണെന്ന് ബി.എം.ഡബ്ല്യു മാർക്കറ്റിംഗ് മാനേജർ ഐമൻ ബർഗാവി അഭിപ്രായപ്പെട്ടു. രണ്ട് ലിറ്റർ ഇന്ധനം കൊണ്ട് നൂറ് കിലോമീറ്റർ ഓടാൻ കഴിയുമെന്നതാണ് ഈ കാറുകളുടെ പ്രത്യേകത. കുറഞ്ഞ ഇന്ധനം ചെലവാകുന്നത് മൂലം അത്രയും കുറവ് കാർബൺ മാത്രമേ വാഹനം പുറന്തള്ളുകയുളളൂ. എന്നാൽ 2016 ൽ ഇത്തരം അൻപത് കാറുകൾ മാത്രമാണ് വിറ്റ് പോയത്. ഇലക്ട്രിക് കാറുകളിൽ ചാർജ് നിറക്കാനുള്ള സൗകര്യം കൂട്ടുന്ന പക്ഷം ഈ വാഹനത്തിന് ആവശ്യക്കാർ കൂടുമെന്ന് ഐമൻ വ്യക്തമാക്കി.
അന്തരീക്ഷ മനിലീകരണം കുറക്കുന്നതിെൻറ ഭാഗമായി ഇത്തരം കാറുകൾ കൂടുതലായി നിരത്തിൽ ഇറക്കേണ്ടി വരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
രാജ്യത്തിലെ കാർ വിപണി നിയന്ത്രണ വിഭാഗം 2022 ഓടെ മൊത്തം കാറുകളുടെ എണ്ണത്തിൽ പത്ത് ശതമാനമെങ്കിലും ഹരിത കാറുകളാക്കാനുളള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഖത്തർ ഇലക്ട്രിസിറ്റി കമ്പനിയും അൽഫർദാൻ കമ്പനിയും സഹകരിച്ച് ഇത്തരം വാഹനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച് വരികയാണ്. ഇത്തരം വാഹനങ്ങളുടെ പ്രത്യേകതയും നേട്ടങ്ങളും ഉൾപ്പടെയുള്ളവ സന്ദർശകർക്ക് വിശദീകരിച്ച് കൊടുക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്ത് വരികയാണ്.
ഇത് സംബന്ധിച്ച പ്രദർശന ഹാളിന് അടുത്ത് കാറുകൾ ചാർജ് ചെയ്യുന്നതിന് ഒരുക്കിയിരിക്കുന്ന പ്രത്യേക സംവിധാനവും സന്ദർശകരെ ഏറെ ആകർഷിക്കുന്നു. നിലവിൽ തന്നെ രാജ്യത്ത് നിരവധി ആളുകൾ ഇത്തരം ഹരിത കാറുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിലായി ഇതിനകം അഞ്ച് ചാർജ് ഫില്ലിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം മെയ് മാസം മുതൽ ചർജ് ഫില്ലിംഗ്കേന്ദ്രങ്ങൾ ഒരുക്കിയതായി കഹ്റമയുടെ തർഷീദ് ടെക്നിക്കൽ വകുപ്പ് ഡയറക്ടർ സ്വാലിഹ് മുഹമ്മദ് അൽസാദ അറിയിച്ചു.
നിലവിൽ വൈദ്യുതി ഫില്ലിംഗ് കേന്ദ്രങ്ങൾ പരിമിതമായി മാത്രമേ സംവിധാനിച്ചിട്ടുള്ളൂ. ഇപ്പോൾ ഇത്തരം കാറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായതിനാലാണിത്. എന്നാൽ ഉപഭോക്താക്കൾ കൂടുതലായി ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന മുറക്ക് കൂടുതൽ കേന്ദ്രങ്ങൾ സജ്ജീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.