ദോഹ: ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് ഖത്തറിലേക്ക് കൂട്ടിക്കൊണ്ടുവന്ന സുഹൃത്തിെൻറ ചതിയിൽ പെട്ട് ദുരിതം തിന്ന മലപ്പുറം തിരൂർ സ്വദേശി ഒടുവിൽ നാടണയുന്നു. സ്വന്തം പാസ്പോർട്ടുമായി സുഹൃത്ത് കേരളത്തിലേക്ക് കടന്നുകളഞ്ഞതിനാൽ ഖത്തറിൽ ജയിൽ ജീവിതമടക്കം ‘രുചിച്ച’ മലപ്പുറം തിരൂർ പകര നന്താണിപറമ്പ് താരിഫ്(34)ആണ് രണ്ടുവർഷത്തിന് ശേഷം നാട്ടിലെത്തുന്നത്. 2017 സെപ്റ്റംബർ 23നാണ് താരിഫിെൻറ ജീവിതം അപ്പാടെ മാറ്റിമറിച്ച സംഭവങ്ങൾ തുടങ്ങുന്നത്. നാട്ടിൽ പച്ചക്കറി കച്ചവടം നടത്തിവന്ന താരിഫിനെ സുഹൃത്തായ കൽപകഞ്ചേരി വൈലത്തൂർ ചിലവിൽ കാഞ്ഞിരങ്ങൽ യൂനുസ് (41)ആണ് ഖത്തറിലേക്ക് കൊണ്ടുവരുന്നത്.
ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന യൂനുസ് ജോലി ശരിയാക്കാമെന്നാണ് വാഗ്ദാനം നൽകിയിരുന്നത്. ഇത് വിശ്വസിച്ച് താരിഫ് സന്ദർശക വിസയിൽ ദോഹയിൽ എത്തി. മാസങ്ങൾക്ക് ശേഷം, ബന്ധുവിെൻറ കല്ല്യാണത്തിന് വേണ്ടി തനിക്ക് പെെട്ടന്ന് നാട്ടിലേക്ക് പോവേണ്ടതുണ്ടെന്നും ബാഗ് വാങ്ങാത്തതിനാൽ താരിഫിെൻറ ബാഗ് കൊണ്ടുപോവുകയാണെന്നും യൂനുസ് പറയുകയായിരുന്നു. ഒക്ടോബർ 10നായിരുന്നു ഇത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഉടൻ യൂനുസ് താരിഫിനെ ഫോണിൽ വിളിച്ച് ബാഗിൽ താരിഫിെൻറ പാസ്പോർട്ട് ഉണ്ടെന്നും അക്കാര്യം അറിഞ്ഞില്ലെന്നും പറയുകയായിരുന്നു. ഒരാഴ്ചക്കുള്ളിൽ തിരിച്ചെത്തുമെന്നും അതിനാൽ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഉറപ്പുനൽകി. എന്നാൽ ഖത്തർ പൊലീസിെൻറ പരിശോധനക്കിടെ താരിഫിന് തെൻറ വിസയുടെയും പാസ് പോർട്ടിെൻറയും കോപ്പി കാണിക്കേണ്ടിവന്നു.
ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ആ പാസ്പോർട്ടിലുള്ളയാൾ ഖത്തറിൽ നിന്ന് പുറത്തുപോയി എന്ന വിവരമാണ് തെളിഞ്ഞത്. ഇതോടെയാണ് ചതിയിൽപെട്ട കാര്യം താരിഫ് അറിയുന്നത്. പൊലീസ് പിടിയിലായ താരിഫ് ജയിലിലുമായി. ഇന്ത്യൻ എംബസി, സാമൂഹ്യപ്രവർത്തകരായ ഒറ്റപ്പാലം അബ്ദുൽ സലാം, സലാം കുറ്റിപ്പാല എന്നിവരുടെ സഹായത്തോടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാനായതും ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ കിട്ടുന്നതും. പാസ്പോർട്ട് ഇല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനോ ഖത്തറിൽ ജോലി ചെയ്യാനോ കഴിയാനാകാതെ ദുരിതംതിന്നുകയായിരുന്നു താരിഫ്. ഏറെ നിയമനടപടികൾക്കൊടുവിൽ രണ്ടുവർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം, ഖത്തർ സർക്കാർ എന്നിവ വഴി താരിഫിന് ഒൗട്ട്പാസും എക്സിറ്റും ലഭിക്കുന്നത്.
ഇതിനിടയിൽ താരിഫിെൻറ സഹോദരൻ നൽകിയ പരാതിയിൽ കൽപകഞ്ചേരി പൊലീസ് ഹിമാചലിലെ മണാലിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന യൂനുസിനെ പിടികൂടിയിരുന്നു. താരിഫിെൻറ പാസ്പോർട്ടും ഇയാളിൽനിന്ന് കണ്ടെടുത്തു. പാസ്പോർട്ട് ഇപ്പോൾ തൊണ്ടിമുതലായി അധികൃതരുടെ കൈവശമാണ്.
ജൂലൈ ഒന്നിന് വൈകുന്നേരത്തെ വിമാനത്തിൽ താരിഫ് നാട്ടിലേക്ക് തിരിച്ചത്. ഖത്തറിൽ നിയമപ്രശ്നങ്ങളിൽ പെട്ട യൂനുസ് തെൻറ പാസ്പോർട്ട് ദുരുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് താരിഫ് പറയുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പാസ്പോർട്ട് വീണ്ടെടുക്കുകയാണ് ആദ്യലക്ഷ്യമെന്ന് താരിഫ് ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. ഏറെ സ്വപ്നങ്ങളോടെ പ്രവാസത്തിൽ എത്തി ചതിയിലകപ്പെട്ട് വിലപ്പെട്ട രണ്ട് വർഷം പാഴായെങ്കിലും എല്ലാവർക്കും വലിയ പാഠം നൽകിയാണ് താരിഫ് നാടുപിടിക്കുന്നത്. ഒരു കാരണവശാലും സ്വന്തം പാസ്പോർട്ട് മറ്റൊരാളുടെ കൈയിൽ അകപ്പെടരുതെന്ന വലിയ പാഠം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.