ദോഹ: പ്രാദേശിക നിർമിത കടലാസ് ബാഗുകളും പെട്ടികളും (കാർട്ടൺ) വർഷാവസാനം പ്രാദേശിക വിപണിയിലെത്തും. ഖത്തരി റീസൈക്ലിങ് കമ്പനിയായ എലൈറ്റ് പേപ്പർ റീസൈക്ലിങ് (ഇ.ആർ.പി) ആണ് പദ്ധതിക്ക് പിന്നിൽ.മേഖലാതലത്തിലും രാജ്യാന്തര വിപണിയിലും മുൻപന്തിയിലെത്തുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് ഇ.ആർ.പി ചെയർമാൻ അബ്ദുല്ല അൽ സുവൈദി പറഞ്ഞു. ഏറ്റവും ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് കമ്പനിയിൽനിന്നും പുറത്തിറങ്ങുക. വർഷാവസാനത്തോടെ പ്രാദേശിക വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അൽ സുവൈദി കൂട്ടിച്ചേർത്തു.
പി.എഫ് പേപ്പർ, കാർഡ്ബോർഡ്, ടിഷ്യൂ തുടങ്ങി എല്ലാ ഇനം പേപ്പറുകളും ഇ.ആർ.പി സ്വരൂപിക്കുകയും റീസൈക്കിൾ ചെയ്ത് പുതിയ ഉൽപന്നങ്ങളാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പൂർണമായും പുനഃചംക്രമണം ചെയ്താണ് പുതിയ ഉൽപന്നം നിർമിക്കുന്നത്. പ്രാദേശിക വിപണിയിലേക്ക് 20 ശതമാനവും ഏഷ്യ, മിഡിലീസ്റ്റ് മേഖലകളിലേക്ക് ഉൽപാദനത്തിെൻറ 80 ശതമാനവും കമ്പനി എത്തിക്കാൻ ശ്രമിക്കുന്നു. ഇതിനകം ചൈന, കുവൈത്ത്, ഒമാൻ, ജോർഡൻ, ലബനാൻ, മലേഷ്യ, ഇത്യോപ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലായി 20ലധികം കേന്ദ്രങ്ങളിലാണ് ഇ.ആർ.പി കമ്പനി പ്രവർത്തിക്കുന്നത്.
ഉപരോധത്തിന് മുമ്പ് കേവലം രണ്ട് കേന്ദ്രങ്ങളിലായിരുന്നു ഇ.ആർ.പി പ്രവർത്തിച്ചിരുന്നത്. പുതിയ കേന്ദ്രങ്ങൾ സംബന്ധിച്ച് കൂടുതൽ ചർച്ച നടന്നുവരുകയാണെന്ന് അൽ സുവൈദി പറഞ്ഞതായി ‘ഗൾഫ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.വർഷാവസാനത്തോടെ രാജ്യത്ത് ആദ്യമായി 100 ശതമാനം ഖത്തറിൽ നിർമിച്ചതും 100 ശതമാനം റീസൈക്കിൾ ചെയ്തതുമായ കാർട്ടൺ ബോർഡുകളും കടലാസ് ബാഗുകളും ഇ.ആർ.പി പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.മാസത്തിൽ 3500 ടൺ പേപ്പർ മാലിന്യമാണ് റീസൈക്കിൾ ചെയ്യുന്നത്. ദിവസത്തിൽ 100 ടൺ ഉൽപാദനത്തിലെത്തിയിരിക്കുന്നെന്നും ദിവസം മുഴുവൻ പ്രവർത്തിക്കുന്ന കലക്ഷൻ ടീം കമ്പനിക്കുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.