ദോഹ: മൂന്നാംവർഷത്തിലേക്ക് കടക്കുന്ന ഉപരോധത്തിലൂടെയുള്ള മനുഷ്യാവകാശലംഘനങ്ങൾ തുടരുകയാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിറ്റി (എൻ.എച്ച്.ആര്.സി). ഉപരോധം ബാധിച്ചവരുടെ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിൽനിന്ന് കമ്മിറ്റി പിന്തിരിയില്ലെന്നും എൻ.എച്ച്.ആര്.സി ചെയര്മാന് ഡോ. അലി ബിൻ സഇൗദ് സുമൈഖ് അൽമർറി പറഞ്ഞു. കഴിഞ്ഞ ദിവസം സമാപിച്ച ദോഹ ഫോറത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രതിസന്ധികളുടെ സമയങ്ങളില്‍ മനുഷ്യാവകാശം സംരക്ഷിക്കല്‍’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. രാഷ്ട്രീയ പ്രതിസന്ധിയുടെ ഗതി എന്തായാലും ഇരകളുടെയും പ്രതിസന്ധി ബാധിച്ചവരുടെയും അവകാശങ്ങള്‍ നേടിക്കൊടുക്കും.
ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങള്‍ അയൽരാജ്യം ലംഘിക്കുന്നത് തുടരുകയാണ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എൻ.എച്ച്.ആര്.സി ജനുവരിയിൽ പുറത്തുവിടും. നിയമലംഘനങ്ങൾ നിരീക്ഷിക്കുക, ആവശ്യമായ ശിപാര്‍ശകള്‍ നല്‍കുക, ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്രമനുഷ്യാവകാശ സംവിധാനങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും പ്രത്യേക ഏജന്‍സികളെയും ഈ ലംഘനങ്ങള്‍ അറിയിക്കുക എന്നിവയാണ് എൻ.എച്ച്.ആർ.സിയുടെ പ്രവർത്തനം. ഉപരോധവുമായി ബന്ധപ്പെട്ട ലംഘനങ്ങളെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈകമീഷണറുടേതുൾപ്പെടെ നിരവധി അന്താരാഷ്ട്ര നിലപാടുകളും പ്രസ്താവനകളും പുറത്തുവന്നിട്ടുണ്ട്. ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങള്‍ക്ക് പരമാധികാര അവകാശമുണ്ട്. എന്നാല്‍, ഈ രാജ്യങ്ങള്‍ അവയെല്ലാം കടന്ന് കൂട്ടായ ഉപരോധങ്ങള്‍ക്കും സാമ്പത്തിക ആക്രമണത്തിനും തുല്യമായ ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളുകയായിരുന്നു. ഏകദേശം 30 മാസങ്ങള്‍ക്കുശേഷവും നിയമലംഘനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.