വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ ഫീസ് നയം പ്രഖ്യാപിക്കുന്നു

ഖത്തറിൽ പുതിയ സ്കൂൾ ഫീസ് നയം; ഫീസ് വർധനയ്ക്ക് കർശന നിയന്ത്രണം, 18 മാസം മുമ്പ് രക്ഷിതാക്കളെ അറിയിക്കണം

ദോഹ: സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമായി പുതിയ 'സ്കൂൾ ഫീസ് നയം 2026' പ്രഖ്യാപിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. ഫീസ് വർധനവ് നിയന്ത്രിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് പുതിയ മാറ്റങ്ങൾ. 2027-2028 അധ്യയന വർഷം മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.

ഫീസ് വർധനവിനായി മന്ത്രാലയത്തിൽ അപേക്ഷിക്കുന്ന സ്കൂളുകൾക്ക്, അക്കാദമിക നിലവാരം അനുസരിച്ചായിരിക്കും വർധനവ് നടത്താൻ അനുവദിക്കുക. സ്കൂൾ ഫീസ് കൂട്ടുന്നതിന് 18 മാസം മുമ്പ് രക്ഷിതാക്കളെ അറിയിച്ചിരിക്കണം. കുടുംബങ്ങൾക്ക് സാമ്പത്തികമായി ആസൂത്രണം ചെയ്യാനും കുട്ടികൾ നിലവിലുള്ള സ്കൂളിൽ തുടരണമോ അതോ മറ്റൊരു സ്കൂളിലേക്ക് മാറണമോ എന്നതിനെക്കുറിച്ച് കൃത്യമായ തീരുമാനങ്ങൾ എടുക്കാനും ആവശ്യമായ സമയം നൽകും. ഫീസ് വർധനവിന് കൃത്യമായ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഫീസ് കൂട്ടിയവർക്ക് അപേക്ഷിക്കാനാകില്ല. ഫീസിൽ അഞ്ച് ശതമാനത്തിൽ കൂടുതൽ വർധനവുണ്ടെങ്കിൽ അത് രണ്ട് വർഷമായി വീതിച്ചായിരിക്കണം നടപ്പാക്കേണ്ടത്. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്ന സ്കൂളുകൾക്ക് രണ്ട് വർഷത്തേക്ക് ഫീസ് വർധനവിന് വിലക്കേർപ്പെടുത്തും.

വിവിധ അക്കാദമിക് കലണ്ടറുകൾക്ക് അനുസൃതമായി ഫീസ് വർധന ആവശ്യങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി മന്ത്രാലയം പുനഃക്രമീകരിച്ചിട്ടുണ്ട്. ജനുവരിയിലോ ഏപ്രിലിലോ അധ്യയനം ആരംഭിക്കുന്ന സ്കൂളുകൾ സെപ്റ്റംബറിലും, സെപ്റ്റംബറിൽ അധ്യയനം ആരംഭിക്കുന്ന സ്കൂളുകൾ ഡിസംബറിലും അപേക്ഷകൾ സമർപ്പിക്കണം. ഈ പുനഃക്രമീകരണം കൂടുതൽ ഇളവുകൾ നൽകുകയും സ്കൂളുകൾക്ക് അവരുടെ അക്കാദമിക് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ സമയം നൽകുകയും ചെയ്യും.

Tags:    
News Summary - New school fee policy in Qatar; Strict controls on fee increases, parents must be informed 18 months in advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.