ദോഹ: രാജ്യത്ത് ഡെലിവറി സേവനങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും ഡെലിവറി മേഖലയെ സുതാര്യമാക്കുന്നതിനും ആരോഗ്യകരമായ മത്സരവും നിലനിർത്തുന്നതിനുമായാണ് പുതിയ തീരുമാനം.
രാജ്യത്തെ ഡെലിവറി കമ്പനികൾ, വിൽപന കേന്ദ്രങ്ങൾ, സേവന ദാതാക്കൾ എന്നിവർക്ക് പുതിയ മാർദനിർദേശങ്ങൾ ബാധകമാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഡിജിറ്റൽ വാണിജ്യ മേഖലയിൽ വിശ്വാസ്യത വർധിപ്പിക്കാനും ചെറുകിട -ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ പിന്തുണക്കാനും ഈ മാർഗനിർദേശങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വില നിർണ്ണയ സ്വാതന്ത്ര്യം
ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ സ്വന്തം ഉൽപന്നങ്ങൾക്ക് വില നിശ്ചയിക്കാൻ റെസ്റ്റോറന്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്ക് അവകാശമുണ്ട്. വ്യക്തമായ അനുമതിയില്ലാതെ ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് ഏകപക്ഷീയമായി വിലകളിൽ മാറ്റം വരുത്താനോ കിഴിവുകൾ നൽകാനോ സാധിക്കില്ല. വില നിശ്ചയിക്കുന്നതിലെ അനാവശ്യ നിയന്ത്രണങ്ങളും മന്ത്രാലയം നിരോധിച്ചു.
സുതാര്യത
പ്ലാറ്റ്‌ഫോമുകളും റെസ്റ്റോറന്റുകളും തമ്മിലുള്ള കരാറുകളിൽ എല്ലാത്തരം ഫീസുകളും കമ്മീഷനുകളും വ്യക്തമായും പൂർണ്ണമായും രേഖപ്പെടുത്തിയിരിക്കണം. മറഞ്ഞിരിക്കുന്നതോ വെളിപ്പെടുത്താത്തതോ ആയ ചാർജുകൾ ഈടാക്കുന്നതും പുതിയ മാർഗനിർദേശത്തിൽ കർശനമായി നിരോധിച്ചു.
ഓഫറുകളും ഡിസ്‌കൗണ്ടുകളും
ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഓഫറുകളും യഥാർത്ഥമായിരിക്കണം, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാകരുത്. ഡിസ്കൗണ്ടിന് മുമ്പും ശേഷവുമുള്ള വിലകൾ വ്യക്തമായി പ്രദർശിപ്പിക്കണം. ഓഫറുകൾ പ്രഖ്യാപിച്ച കാലാവധി കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു .
ഡെലിവറി ഫീസും സേവനവും
ന്യായമായ നിരക്കിൽ ഡെലിവറി ഫീസ് ഈടാക്കാൻ പ്ലാറ്റ്‌ഫോമുകൾക്ക് അനുവാദമുണ്ട്. ഓർഡറുകൾ കൃത്യസമയത്ത് എത്തിക്കാനും, സുരക്ഷിതമായി കൈകാര്യം ചെയ്യാനും, മാന്യമായി പെരുമാറാനും ഡെലിവറി ജീവനക്കാർ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളിൽനിന്ന് അധിക ഫീസ് ഈടാക്കാൻ ഇവർക്ക് അവകാശമില്ല.
ഓർഡർ ക്യാൻസലേഷൻ
ഓർഡർ തയാറാക്കുന്നതിന് മുമ്പ് ഉപഭോക്താവ് കാൻസൽ ചെയ്താൽ അധിക ചാർജുകൾ ഈടാക്കാൻ പാടില്ല. ഓർഡർ തയാറാക്കി കഴിഞ്ഞാൽ യഥാർത്ഥ ചെലവ് മാത്രമേ ഈടാക്കാവൂ. തുടർച്ചയായി ഓർഡർ കാൻസൽ ചെയ്യുന്ന ഉപഭോക്താക്കൾക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്ലാറ്റ്‌ഫോമുകൾക്ക് അധികാരമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.