ഫോബ്‌സ് പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടംനേടി വി.പി മുഹമ്മദ് മിയാൻദാദ്
ദോഹ: ഫോബ്‌സ് പ്രസിദ്ധീകരിച്ച ആരോഗ്യമേഖലാ സംരംഭകരുടെ പട്ടികയിൽ ഇടംനേടി ഖത്തറിൽ നിന്നുള്ള മലയാളി വ്യവസായി വി.പി. മുഹമ്മദ് മിയാൻദാദ്. ഫോബ്സ് മിഡിൽ ഈസ്റ്റ് ടോപ് ഹെൽത്ത് കെയർ ഫൗണ്ടേഴ്സ് പട്ടികയിൽ തുടർച്ചയായി നാലാം തവണയാണ് നസീം ഹെൽത്ത്‌കെയർ, 33 ഹോൾഡിങ്സ് ഗ്ലോബൽ എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദ് മിയാൻദാദ് ഇടംപിടിച്ചത്.
ഖത്തറിലെ ആരോഗ്യ സേവന മേഖലയിൽ നൽകിയ സംഭാവനകളും, നേതൃമികവിനും വൈദഗ്ധ്യത്തിനും ആഗോള തലത്തിലേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതുമാണ് ഫോബ്സ് പട്ടികയിലെ അംഗീകാരം. മിയാൻദാദ് മാനേജിങ് ഡയറക്ടറായ നസീം ഹെൽത്ത്‌കെയർ ഖത്തറിലെ ആരോഗ്യപരിപാലന രംഗത്ത് മുൻനിരയിലുള്ള സ്ഥാപനമാണ്.
ആരോഗ്യ സേവന നിലവാരം ഉയർത്തി, രോഗികൾക്ക് മികച്ച പരിചരണം ലഭ്യമാക്കാൻ അദ്ദേഹം കൈക്കൊണ്ട പദ്ധതികൾ ഈ മേഖലയിൽ മികവിലേക്ക് നയിച്ചു. കൂടാതെ, 33 ഹോൾഡിങ്സ് ഗ്ലോബലിന്റെ കീഴിൽ ഖത്തറിലെ ആരോഗ്യ രംഗത്ത് വലിയ നിക്ഷേപങ്ങളും സേവനങ്ങളുമാണ് നടത്തിയിട്ടുള്ളത്. ഖത്തറിലെ മുൻനിര സ്വകാര്യ ആരോഗ്യ സേവന ദാതാക്കളായ നസീം ഹെൽത്ത്‌കെയർ, അത്യാധുനിക സർജിക്കൽ, മെഡിക്കൽ, ഡെന്റൽ, വെൽനസ് സെന്ററുകൾക്ക് പുറമേ ഉമ്മു സലാലിൽ പുതിയ നസീം ഹോസ്പിറ്റലും മെഡിക്കൽ സെന്ററും ആരംഭിച്ച് സേവനങ്ങൾ കൂടുതൽ വിശാലമാക്കിയിട്ടുണ്ട്.
രാജ്യത്തുടനീളം ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ളതും അത്യാധുനികവുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. എ.ബി.എം 4 സയന്റിഫിക്, എ.ബിഎം 4 ട്രേഡിങ്, ഡിഫൈൻ ഡെന്റൽ ലാബ് എന്നിവയിലൂടെ മെഡിക്കൽ സപ്ലൈസ്, ഡെന്റൽ ലാബ്, ഡിജിറ്റൽ സർവിസുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത ഹെൽത്ത്‌കെയർ, മെഡിക്കൽ എജ്യുക്കേഷൻ എന്നീ മേഖലകളിലും സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഖത്തറിന് പുറമേ, ആഫ്രിക്ക ആസ്ഥാനമായുള്ള മെഡിനോവ ഹെൽത്ത്‌കെയറിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പ്രവർത്തിക്കുന്ന മിയാൻദാദ്, അന്താരാഷ്ട്ര തലത്തിലും മികച്ച സേവനങ്ങളാണ് നൽകിവരുന്നത്.
ഫോർബ്സ് അംഗീകാരം വലിയ സന്തോഷം നൽകുന്നതാണെന്ന് വി.പി. മുഹമ്മദ് മിയാൻദാദ് പ്രതികരിച്ചു. ഈ അംഗീകാരം വ്യക്തിപരമായ ഒന്നല്ല, മറിച്ച് കൂട്ടായ്മയുടെ വിജയമാണ്, എല്ലാവർക്കും പ്രാപ്യമായ ലോകോത്തര ഹെൽത്ത്‌കെയർ സംവിധാനം നിർമിക്കാനുള്ള ഖത്തറിന്റെ കാഴ്ചപ്പാടിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.