കതാറയിൽ നടക്കുന്ന മഹാസീൽ ഫെസ്റ്റിവലിൽ ഖത്തരി ഫാമുകളിലൊന്നിന്റെ സ്റ്റാൾ
ദോഹ: കതാറയിൽ ആരംഭിച്ച മഹാസീൽ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷനിൽ 28 പ്രാദേശിക ഫാമുകളുടെ ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാകും. വിവിധ പ്രാദേശിക കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങളുടെ വ്യത്യസ്ത പവിലിയനുകളാണ് വിളവെടുപ്പ് വിപണിയായ മഹാസീലിലുള്ളത്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ നടക്കുന്ന ഫെസ്റ്റിവലിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
28 പ്രാദേശിക ഫാമുകൾക്ക് പുറമെ, കോഴി, മാംസം, ക്ഷീര ഉൽപന്നങ്ങൾ എന്നീ മേഖലയിൽ അറിയപ്പെടുന്ന ആറ് പ്രശസ്ത കമ്പനികളും ഫെസ്റ്റിവലിനുണ്ട്. നഴ്സറികൾക്കുപുറമെ പരമ്പരാഗത ഭക്ഷണം വിൽക്കുന്ന കടകളും ഈ വർഷത്തെ ഫെസ്റ്റിവലിന്റെ ആകർഷണമാണ്. കത്താറ കൾചറൽ വില്ലേജിന്റെ തെക്കുവശത്തായാണ് മഹാസീൽ ഫെസ്റ്റിവൽ സജ്ജീകരിച്ചിരിക്കുന്നത്.
വിവിധ രാജ്യക്കാരായ നിരവധിപേർ ഫെസ്റ്റിവലിനെത്തുന്നുണ്ട്. മികച്ച കാർഷിക ഉൽപന്നങ്ങൾ വാങ്ങാൻ കഴിയുന്നതിനൊപ്പം കുട്ടികൾക്കായുള്ള വിനോദ-വിദ്യാഭ്യാസ ശിൽപശാലകളുടെ സാന്നിധ്യവും തങ്ങൾക്ക് ഏറെ ആസ്വാദനം നൽകുന്നുവെന്ന് സന്ദർശകർ പറയുന്നു. ‘മഹാസീൽ ഫെസ്റ്റിവലിന്റെ ആദ്യ എഡിഷൻ മുതൽ ഞങ്ങൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. കാർഷികോൽപന്നങ്ങൾ വിളവെടുത്ത് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ വിൽപനക്കായി എത്തുന്നുവെന്നതാണ് മഹാസീലിനെ വ്യത്യസ്തമാക്കുന്നത്. ഉപഭോക്താക്കൾക്കും വേണ്ടത് ഇതുതന്നെയാണ്’ -ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഗ്ലോബൽ ഫാം ഉടമ അലി അഹമ്മദ് അൽ കഅബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.