ദോഹ: ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം വേദിയാവുന്ന ലുസൈൽ സൂപ്പർ കപ്പിന്റെ ടിക്കറ്റ് വിൽപനക്ക് ആഗസ്റ്റ് 18ന് തുടക്കമാവും.
സെപ്റ്റംബർ ഒമ്പതിന് സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഹിലാലും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളും തമ്മിലാണ് ലുസൈൽ സ്റ്റേഡിയത്തിലെ സുപ്രധാന അങ്കത്തിൽ ഏറ്റുമുട്ടുന്നത്.
ലോകകപ്പ് മത്സര മാതൃകയിൽതന്നെയാണ് ലുസൈൽ കപ്പിന്റെ നടപടിക്രമങ്ങളും. ഫിഫ ടിക്കറ്റിങ് വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് വിൽപന. ആദ്യം ബുക്ക് ചെയ്യുന്ന ആൾക്ക് ആദ്യം എന്ന നിലയിലായിരിക്കും ടിക്കറ്റുകൾ നൽകുകയെന്ന് ഫിഫ വ്യക്തമാക്കി.
40 റിയാൽ (കാറ്റഗറി നാല്), 80 റിയാൽ (കാറ്റഗറി മൂന്ന്), 150 റിയാൽ (കാറ്റഗറി രണ്ട്), 200 റിയാൽ (കാറ്റഗറി ഒന്ന്) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ലോകകപ്പ് മാതൃകയിൽ ഡിജിറ്റൽ ഹയ്യാ കാർഡ് വഴിയായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുന്നത്. ടിക്കറ്റ് വാങ്ങിയ ശേഷം നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതമാണ് ഹയ്യാ കാർഡിനായി അപേക്ഷിക്കേണ്ടത്.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന മത്സരത്തിൽ ലോകപ്രസിദ്ധ സംഗീത സംഘത്തിന്റെ പരിപാടിയും അരങ്ങേറും.
80,000 ഇരിപ്പിട ശേഷിയുമായി മിഡിൽ ഈസ്റ്റിലെതന്നെ വലിയ സ്റ്റേഡിയമായി മത്സര സജ്ജമായ ലുസൈലിലെ ആദ്യമത്സരത്തിന് വ്യാഴാഴ്ച പന്തുരുണ്ടിരുന്നു. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ അറബിയും അൽ റയ്യാനും തമ്മിലെ മത്സരത്തിൽ 20,000ത്തോളം കാണികൾക്ക് പ്രവേശനം നൽകി. കളിയിൽ 2-1ന് അൽ അറബിക്കായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.