ഇസ്രായേൽ ആക്രമണം: അന്താരാഷ്ട്രതലത്തിൽ നിയമനടപടികൾക്ക് ഖത്തർ

ദോഹ: ഇസ്രായേൽ വ്യോമാക്രമണത്തിൽ അന്താരാഷ്ട്രതലത്തിൽ അടിയന്തര രാഷ്ട്രീയ, നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ നടപടികൾക്ക് ഖത്തർ. ഇസ്രായേൽ ആക്രമണത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു.

ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സമിതി വിഷയത്തിൽ ഐ.സി.സി പ്രസിഡന്റ് ജഡ്ജ് തൊമോകോ അകാനെ, ഫസ്റ്റ് വൈസ് പ്രസിഡന്റ് ഒസ്വാൾഡോ സലാവ എന്നിവരുമായി ഹേഗിൽ കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് സമിതി ഐ.സി.സിയെ ബോധിപ്പിച്ചു.

 

സെപ്റ്റംബർ ഒമ്പതിലെ ആക്രമണത്തിന് പിന്നാലെ രാജ്യാന്തര തലത്തിൽ ഇസ്രായേലിനെതിരെയുള്ള നടപടികൾക്കായി രൂപവൽകരിക്കപ്പെട്ട നിയമസംഘമാണ് ബുധനാഴ്ച ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അഥവാ, ഐ.സി.സിയിലെത്തിയത്.

ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സമിതി, ഐ.സി.സി പ്രസിഡന്റ് ജഡ്ജ് തൊമോകോ അകാനെ, ഫസ്റ്റ് വൈസ് പ്രസിഡന്റ് ഒസ്വാൾഡോ സലാവ, രജിസ്ട്രാർ ഒസ് വാൾഡോ സവാല എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് സമിതി ഐ.സിസി.യെ ബോധിപ്പിച്ചു. വിഷയത്തിൽ ഇസ്രായേലിന് ക്രിമിനൽ ഉത്തരവാദിത്വമുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

ഇസ്രായേൽ തുടരുന്ന നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ -നയതന്ത്ര സമ്മർദം ചെലുത്താനും അന്താരാഷ്ട്ര തലത്തിൽ നിയമനടപടികൾ വേഗത്തിലാക്കാനുമാണ് ഖത്തർ ശ്രമിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടക്കമുള്ളവരെ സംഭവത്തിൽ ഐ.സി.സിക്ക് മുമ്പിൽ കൊണ്ടുവരാനാണ് ഖത്തറിന്റെ ശ്രമം.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര അറബ് -ഇസ്ലാമിക അടിയന്തര ഉച്ചകോടി ഐ.സി.സി അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ ആക്രമണം ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തേ, ആക്രമണത്തെ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ യു.എസ് അടക്കം 15 രാജ്യങ്ങളും ആക്രമണത്തെ വിമർശിക്കുകയും, അപലപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം ജനീവയിൽ ചേർന്ന മനുഷ്യാവകാശ കൗൺസിലും ആക്രമണത്തെ അപലപിച്ചിരുന്നു. ഇസ്രായേലിന്റെ യു.എൻ അംഗത്വം താൽക്കാലികമായി റദ്ദാക്കാനുള്ള നിർദേശത്തെ പിന്തുണക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് ഇന്നലെ ദോഹയിൽ ചേർന്ന അടിയന്തര അറബ് നെറ്റ്‌വർക്ക് ഫോർ നാഷനൽ ഹ്യൂമൻ റൈറ്റ്സ് യോഗം ആവശ്യപ്പെട്ടത്.

ആക്രമണത്തിനു പിന്നാലെ അന്തരാഷ്ട്ര സംഘടനകളും വിവിധ ലോക നേതാക്കളും ഖത്തറിന് പൂർണ പിന്തുണയുമായെത്തിയിരുന്നു. ഗസ്സയിൽ അടക്കം മധ്യസ്ഥ ശ്രമങ്ങളുമായി സജീവമായിരുന്ന ഖത്തറിനുനേരെ നടത്തിയ ആക്രമണം ഇസ്രായേൽ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തിയിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.