ഇസ്രായേല്‍ ഷെല്ലാക്രമണത്തിൽ തകർന്ന ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം

ഗസ്സയിലെ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം

ദോഹ: സന്നദ്ധസേവനവിഭാഗമായ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ ഷെല്ലാക്രമണം. വിവരം റെഡ് ക്രസൻറ് സൊസൈറ്റിയും അല്‍ ജസീറ ടിവിയും സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടത്തിൻെറ ദൃശ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഖത്തർ സർക്കാറിൻെറ കീഴിലുള്ള റെഡ്ക്രസൻറ് സൊസൈറ്റി വഴി അനേകം ലോകരാജ്യങ്ങൾക്കാണ് വിവിധ സഹായങ്ങൾ എത്തിക്കുന്നത്. ഖത്തറിന് കീഴിൽ ഗസ്സ പുനർനിർമാണ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. ഇസ്രായേലിൻെറ ക്രൂരമായ ആക്രമണം നേരിടുന്ന ഫലസ്തീന് അടിയന്തര സഹായമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ഒരു മില്യൻ ഡോളർ നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുടനെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഖത്തറിൽ വൻ ഫലസ്തീൻ ഐക്യദാർഢ്യസംഗമം നടന്നിരുന്നു. ഹമാസ് രാഷ് ട്രീയകാര്യതലവൻ ഡോ. ഇസ്മായിൽ ഹനിയ്യയും സംഗമത്തിൽ പങ്കെടുത്തിരുന്നു.

ഫലസ്തീൻ നിവാസികൾക്കാവശ്യമായ മരുന്നുകളും മെഡിക്കൽ ഉൽപന്നങ്ങളും എത്തിക്കുക, ആംബുലൻസുകൾ, ആശുപത്രികളിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, കോവിഡ്–19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള വസ് തുക്കൾ, ഭക്ഷ്യ, ഭക്ഷ്യേതര വിഭവങ്ങൾ, ആക്രമണത്തിൽ നാശം സംഭവിച്ച വീടുകളുടെ അറ്റകുറ്റപണികൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് റെഡ്ക്രസൻറ് സൊസൈറ്റി അടിയന്തര സഹായം അനുവദിച്ചിരുന്നത്.

സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ആശുപത്രികളിലെയും വിവിധ മേഖലകളിലെയും സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനുമായി സൊസൈറ്റിയുടെ പ്രത്യേക സംഘം ഗസ്സയിലും പരിസര പ്രദേശങ്ങളിലും സന്ദർശനം നടത്തിയിരുന്നു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങളുടെയും അവശ്യ മരുന്നുകളുടെയും ലഭ്യതക്കുറവ് ഉണ്ട്.


കോവിഡ്–19 പശ്ചാത്തലത്തിൽ ഫലസ്തീനിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. കോവിഡും നിലവിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളും സാഹചര്യങ്ങൾ മോശമാക്കിയിരിക്കുകയാണെന്നും ഖത്തർ റെഡ്ക്രസൻറ് വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി അടിയന്തര റിലീഫ് കാമ്പയിൻ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് റെഡ്ക്രസൻറ് സൊസൈറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ ആക്രമണം ഉണ്ടായിരിക്കുന്നത്. ഏത് തരത്തിലുള്ള നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല. 

മറ്റൊരു ആക്രമണത്തിൽ ഗസ്സയിലെ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ആശുപത്രിയുടെ വിവിധ ഭാഗങ്ങളും തകർന്നിട്ടുണ്ട്. ഖത്തറിൻെറ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. ആശുപത്രിക്കും റെഡ്ക്രസൻറ് സൊസൈറ്റി ആസ്ഥാനത്തിനും നേരെ നടന്ന ആക്രമണത്തെ ഖത്തർ അപലപിച്ചു. ഫലസ്തീൻെറ അവകാശങ്ങൾക്ക് വേണ്ടി തങ്ങൾ ഇനിയും കൂടെയുണ്ടാകുമെന്നും സഹായങ്ങൾ തുടരുമെന്നും ഖത്തർ ഔദ്യോഗിക പ്രതികരണത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം അൽജസീറ ചാനലിൻെറയും അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയുടെയും ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടവും ഇസ്രായേൽ തകർത്തിരുന്നു.

Tags:    
News Summary - Israel shell attack in Qatar Red Crescent Society headquarters in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.