ദോഹ: ഇറാനുനേരെയുള്ള യു.എസ് -ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ സാഹചര്യം സുസ്ഥിരവും സുരക്ഷിതവുമായി തുടരുന്നുവെന്നും ആശങ്കയുടെ സൂചനകളില്ലെന്നും ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സങ്ങളില്ലാത്ത സേവനങ്ങൾ നിലനിർത്തുന്നതിനുമായി, കൂട്ടായ പ്രവർത്തനങ്ങളിലൂടെ സുരക്ഷാ അധികൃതർ 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും, തെറ്റായതോ അജ്ഞാത സ്രോതസ്സുകളിൽനിന്നുള്ളതോ ആയ സന്ദേശങ്ങൾക്ക് ശ്രദ്ധ കൊടുക്കാതിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
സ്ഥിരീകരിക്കാത്ത വാർത്തകളോ വിഡിയോ ക്ലിപ്പുകളോ പ്രചരിപ്പിക്കരുത്. മന്ത്രാലയത്തിന്റെ വിവരങ്ങൾ ഔദ്യോഗിക പ്ലാറ്റുഫോമുകളിലൂടെ യഥാസമയം അറിയിക്കും. പൊതുസുരക്ഷ താൽപര്യാർത്ഥം, സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത്നിന്ന് വിട്ടു നിൽക്കാനും വീട്ടിനുള്ളിൽ തന്നെ തുടരാനും അഭ്യർഥിച്ച് ശനിയാഴ്ച ഉച്ചയോടെ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ഫോണിലേക്ക് സുരക്ഷ സന്ദേശം അയച്ചിരുന്നു. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുകയോ ചുറ്റിനടക്കുകയോ ചെയ്യരുതെന്ന് സുരക്ഷ സന്ദേശത്തിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.