ദോഹ: ഖത്തറിലെ കെട്ടിട നിർമാണ മേഖലയിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തി ഈ വർഷം രണ്ടാം പാദത്തിൽ 2,240 നിർമാണ പെർമിറ്റുകൾ അനുവദിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മന്ത്രാലയത്തിന് കീഴിലുള്ള ബിൽഡിങ് പെർമിറ്റ് ആൻഡ് ടെക്നിക്കൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട 2026ലെ രണ്ടാം പാദത്തിലെ പ്രകടന റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. അനുവദിച്ച പെർമിറ്റുകളിൽ ഭൂരിഭാഗവും ചെറിയ പദ്ധതികൾക്കാണ് (1,703) അനുമതി നൽകിയത്. വൻകിട പദ്ധതികൾ (91), മറ്റ് പദ്ധതികൾ (446) എന്നിങ്ങനെ മറ്റ് അനുമതികളും ഇക്കാലയളവിൽ നൽകിയിട്ടുണ്ട്.
നിർമാണ പെർമിറ്റുകൾക്ക് പുറമേ, ഇക്കാലയളവിൽ ആകെ 2,152 ലൈസൻസുകളും വിവിധ സർട്ടിഫിക്കറ്റുകളും മന്ത്രാലയം വിതരണം ചെയ്തിട്ടുണ്ട്. കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുകൾ (1,079), അറ്റകുറ്റപ്പണിക്കുള്ള പെർമിറ്റുകൾ (397), പ്രോപ്പർട്ടി ഇൻഫർമേഷൻ സർട്ടിഫിക്കറ്റുകൾ (460), കെട്ടിടങ്ങൾ പൊളിക്കാനുള്ള പെർമിറ്റുകൾ (216) എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റുകൾ വിതരണ ചെയ്തിട്ടുള്ളത്.
കെട്ടിട പെർമിറ്റുകളുമായി ബന്ധപ്പെട്ട 76,883 പ്ലാനുകൾക്കും അംഗീകാരം നൽകി. രാജ്യത്തെ നഗരവികസനം ത്വരിതപ്പെടുത്തുന്നതിന്റെയും ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി ലഭിച്ച അപേക്ഷകളിൽ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.