ദോഹ: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ (ഐ.ബി.പി.സി) ഖത്തർ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘ഇന്ത്യ–ഖത്തർ വെർച്വൽ ഊർജ്ജ സമ്മേളനം 2026’ സംഘടിപ്പിച്ചു. ഖത്തറിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജ-വ്യാവസായിക മേഖലകളിലെ ഉയർന്നുവരുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ബിസിനസ് എക്സിക്യൂട്ടീവുകൾ, ഉൽപാദകർ, സാങ്കേതിക വിദഗ്ധർ, കൺസൾട്ടന്റുമാർ, സർവിസ് കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യൻ വ്യവസായ സംഘടനകളുടെ പിന്തുണയോടെ നടന്ന സമ്മേളനം ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ–ഖത്തർ ബന്ധം തന്ത്രപരമായി പങ്കാളികൾ എന്ന നിലയിലേക്ക് വളർന്നതായും ഊർജ്ജം, അടിസ്ഥാന സൗകര്യം, സാങ്കേതികവിദ്യ, നിർമ്മാണം, വ്യാവസായിക വികസനം എന്നിവയിലുടനീളം സഹകരണത്തിന്റെ സാധ്യതകൾ വർധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.ബി.പി.സി ഖത്തർ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൾ കരീം സ്വാഗതം പറഞ്ഞു. കോർഇൻഫോ ചെയർമാൻ നാസർ ജിഹാം അൽ കുവൈരി മുഖ്യപ്രഭാഷണം നടത്തി. 2030ഓടെ എൽ.എൻ.ജി ഉൽപാദന ശേഷി 77 ദശലക്ഷം ടണ്ണിൽ നിന്ന് 142 ദശലക്ഷം ടണ്ണായി വർധിപ്പിക്കാനുള്ള ഖത്തറിന്റെ പദ്ധതികൾ എൻജിനീയറിങ്, നിർമ്മാണം, വ്യാവസായിക സേവനങ്ങൾ എന്നിവയിൽ വലിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.ബി.പി.സി ഖത്തർ വൈസ് പ്രസിഡന്റ് ഡോ. റോണി പോൾ തെക്കനാത്ത്, ബിസിനസ് കൺസൽട്ടന്റ് ഇക്റാം കിദ്വായി, സുരേഷ് രാമാനുജൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.