ദോഹ: ശൈത്യകാല അവധിക്ക് ശേഷം രാജ്യത്തെ ഇന്ത്യൻ സ്കൂളുകൾ വീണ്ടും സജീവമായി. ഇതിനകം തെന്ന ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ശാന്തിനികേതൻ സ്കൂൾ അവധിക്ക് ശേഷം തിങ്കളാഴ്ച പ്രവർത്തനം തുടങ്ങി. എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നാളെയാണ് ക്ലാസുകൾ തുടങ്ങുക. അവധിക്ക് നാട്ടിൽ പോയവരൊക്കെ ദോഹയിൽ തിരിച്ചെത്തിയിട്ടുണ്ട്.
നാട്ടിലെയും അവധിക്കാലമായതിനാൽ വൻ തുകയാണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിൽ ഇൗടാക്കുന്നത്. കൊല്ലപരീക്ഷക്ക് ശേഷം 14 ദിവസമാണ് ഒന്നുമുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് അവധി ലഭിച്ചിരുന്നത്. പത്ത്, പ്ലസ്ടു വിദ്യാർഥികൾക്ക് പരീക്ഷ കഴിഞ്ഞയുടൻ തന്നെ ക്ലാസ് തുടങ്ങിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ പുതിയ അധ്യയനവർഷവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ, നോട്ടുബുക്കുകൾ, വസ്ത്രങ്ങൾ, ഷൂകൾ തുടങ്ങിയവക്ക് പ്രത്യേക വിൽപന നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്. പലയിടത്തും പ്രത്യേക ഇളവുകളും ഉണ്ട്. ഇത്തവണ ഏറെ ആശങ്കകളാണ് സ്കൂൾ പ്രവേശന കാര്യത്തിൽ ഉണ്ടായത്. നാല് ഇന്ത്യൻ സ്കൂളുകളിൽ ഇൗവനിങ് ഷിഫ്റ്റ് തുടങ്ങാനായി വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിരുന്നു.
സീറ്റ് കിട്ടാതെ കുട്ടികൾ പുറത്തുനിൽക്കുന്ന അവസ്ഥ ഇതോടെ ഒഴിവാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഖത്തറിൽ കുടുംബമായി കഴിയുന്നവർ നാട്ടിൽ പഠിക്കുന്ന കുട്ടികളുടെ ടി.സി വാങ്ങി ഇവിടെ ഇൗവനിങ് ഷിഫ്റ്റിൽ പ്രവേശനം കാത്തുനിൽക്കുകയായിരുന്നു. പലരും ഇത്തരത്തിൽ നാട്ടിൽ നിന്ന് കുട്ടിയുടെ ടി.സി വാങ്ങി ഇവിടെ ഇൗവനിങ് ബാച്ചിലേക്കുള്ള കൂടിക്കാഴ്ചയും എഴുത്തുപരീക്ഷയും അടക്കം പൂർത്തിയാക്കി.
ഇതിനായി ഒന്നിലേറെ തവണ നാട്ടിൽ നിന്ന് ഖത്തറിൽ എത്തുകയും ചെയ്തു. എന്നാൽ തീരുമാനം മന്ത്രാലയം റദ്ദാക്കുകയായിരുന്നു. പുതുതായി പ്രവർത്തനം തുടങ്ങുന്ന സ്കൂളുകളിൽ ആവശ്യത്തിന് സീറ്റ് ഉണ്ടാവുമെന്നും ഇതിനാൽ ഇൗവനിങ് ബാച്ച് തുടങ്ങണോ എന്ന കാര്യത്തിൽ പുനരാലോചന നടത്തുകയാണെന്നുമാണ് മന്ത്രാലയത്തിെൻറ നിലപാട്. ഇതോടെ സീറ്റ് പ്രതീക്ഷിച്ചിരുന്ന കുട്ടികളും ഒപ്പം രക്ഷിതാക്കളും ആശങ്കയിലായി. നാട്ടിൽ നിന്ന് ടി.സി വാങ്ങിയവർ കൂടുതൽ പ്രതിസന്ധിയിലായിട്ടുണ്ട്. നിലവിലുള്ള സ്കൂളുകളിൽ സീറ്റ് വർധിപ്പിച്ചാലേ കൂടുതൽ കുട്ടികൾക്ക് പ്രവേശനം സാധ്യമാകൂ. പുതിയ കമ്മ്യൂണിറ്റി സ്കൂളുകൾ തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പല ഇന്ത്യൻ സ്കൂളുകൾക്കും കെ.ജി. വണ്ണിലേക്ക് മാത്രമേ പുതിയ അധ്യയന വർഷത്തിലേക്ക് കുട്ടികളെ പുതുതായി പ്രവേശിപ്പിക്കാൻ സാധിച്ചിട്ടുള്ളൂ. പ്ലസ്ടുവിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തുപോകുന്ന കുട്ടികൾക്ക് തുല്യമാണിത്. എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 600 പുതിയ കുട്ടികൾക്കാണ് കെ.ജി വണ്ണിൽ പുതുതായി പ്രവേശനം ലഭിച്ചിരിക്കുന്നത്. 3000ത്തോളം അപേക്ഷകളാണ് എം.ഇ.എസിൽ ഇൗവനിങ് ഷിഫ് റ്റിലേക്ക് ലഭിച്ചിരുന്നത്.
കുട്ടികൾക്ക് പ്രവേശനം ലഭിക്കാത്ത പ്രശ്നം ഇന്ത്യൻ എംബസിയുടെ കഴിഞ്ഞ ദിവസം നടന്ന ഒാപൺ ഹൗസ് പരിപാടിയിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതിനുമുമ്പും എംബസിയിൽ രക്ഷിതാക്കളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുമെന്നാണ് എംബസി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.