ഇന്ത്യൻ അംബാസഡർ ഡോ. ശ്രീകർ റെഡ്ഡി വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിക്ക് നിയമനപത്രം
കൈമാറുന്നു
ഇന്ത്യൻ അംബാസഡർ ഡോ. ശ്രീകർ റെഡ്ഡി നിയമനപത്രം കൈമാറി
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായ ഡോ. കെ. ശ്രീകർ റെഡ്ഡി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖിക്ക് നിയമനപത്രം കൈമാറി. ദോഹയിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം നിയമനപത്രം കൈമാറിയത്. എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യാഗസ്ഥർ എന്നിവർ സന്നിഹിതനായിരുന്നു.
പുതിയ അംബാസഡർക്ക് എല്ലാവിധ ആശംസങ്ങളും നേർന്ന വിദേശകാര്യ സഹമന്ത്രി, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ഡോ. കെ. ശ്രീകർ റെഡ്ഡിയെ ഇന്ത്യൻ കൾച്ചറൽ സെന്റർ ഭാരവാഹികൾ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവർ സന്നിഹിതായിരുന്നു.
2001 ബാച്ച് ഇന്ത്യൻ ഫോറിൻ സർവിസ് ഉദ്യാഗസ്ഥനായ ഡോ. കെ. ശ്രീകർ റെഡ്ഡി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലായിരിക്കെയാണ് ദോഹയിലെ സ്ഥാനപതിയായി എത്തുന്നത്. തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ ജനിച്ച അദ്ദേഹം വാറങ്കലിലെ കാകതിയ മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ എന്നീ ഭാഷകൾ അവഗാഹമുണ്ട്. ഐ.ടി പ്രൊഫഷണലായ പ്രതിമ കൊപ്പുലയാണ് ഭാര്യ. നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലുമുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധത്തിന് പുതിയ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.