ദോഹ: സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (ഐ.എം.ഡി) പുറത്തിറക്കിയ മത്സരക്ഷമത സൂചികയിൽ ആഗോള തലത്തിൽ ഖത്തറിന് 18ാം റാങ്ക്.
ഐ.എം.ഡി എല്ലാ വർഷവും പുറത്തിറക്കുന്ന വേൾഡ് കോമ്പറ്റിറ്റിവ്നെസ് ഇയർബുക്കിന്റെ 2022 പതിപ്പിലാണ് പുതിയ റാങ്കിങ് പ്രസിദ്ധീകരിച്ചത്. ഭൂരിപക്ഷവും വികസിത രാജ്യങ്ങളുൾപ്പെടുന്ന പട്ടികയിൽ 64 രാജ്യങ്ങൾക്കിടയിൽനിന്നാണ് ഖത്തറിന്റെ നേട്ടം.
ഐ.എം.ഡിക്ക് നൽകിയ ദേശീയ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കിയും ഖത്തറിന്റെ സാമ്പത്തിക മത്സരക്ഷമത പരിസ്ഥിതി സംബന്ധിച്ചുള്ള സർവേയിൽ വ്യാപാര പ്രമുഖർ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളെ വിലയിരുത്തിയുമാണ് റാങ്കിങ് പുറത്തുവിട്ടിരിക്കുന്നത്.
അതോടൊപ്പം സാമ്പത്തിക പ്രകടന സൂചികയിൽ ഖത്തർ ആഗോള തലത്തിൽ ഒമ്പതാം സ്ഥാനത്തെത്തി. ഗവൺമെൻറ് കാര്യക്ഷമതയിൽ ഏഴാം സ്ഥാനത്തും അടിസ്ഥാന സൗകര്യങ്ങളിൽ റാങ്കിങ് മെച്ചപ്പെടുത്തി 38ാമതുമാണ് ഖത്തർ.
ഖത്തറിലെ കുറഞ്ഞ തൊഴിൽരഹിത നിരക്ക്, ഗവൺമെൻറ് സബ്സിഡീസ്, സൈബർ സുരക്ഷ, സർക്കാർ ബജറ്റിലെ മിച്ചം/കമ്മി, ആകെയുള്ള ഫിക്സഡ് കാപിറ്റൽ ഫോർമേഷൻ, ഇൻറർനാഷനൽ എക്സ്പീരിയൻസ്, സംരംഭകത്വം, ബിഗ് ഡേറ്റ ആൻഡ് അനാലിസിസ് തുടങ്ങി നിരവധി ഘടകങ്ങൾ വിവിധ സൂചികകളിൽ ഖത്തറിന്റെ സ്ഥാനം നിർണയിക്കുന്നതിലും മുന്നിലെത്തുന്നതിലും നിർണായക ഘടകങ്ങളായി. ആഗോള മത്സരക്ഷമത സൂചികയിൽ ഖത്തറിന്റെ സ്ഥാനം നേരിയ തോതിൽ പിറകോട്ടുപോയെങ്കിലും ഇപ്പോഴും മുന്നിൽ തന്നെയാണെന്നും വലിയ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്യുന്നതിൽ നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ ദൃഢനിശ്ചയത്തെ അംഗീകരിക്കുന്നുവെന്നും പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പ്രസിഡൻറ് ഡോ. സാലിഹ് മുഹമ്മദ് അൽ നാബിതിനെ ഉദ്ധരിച്ച് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഐ.എം.ഡിയും പി.എസ്.എയും തമ്മിൽ തുടരുന്ന സഹകരണത്തിന്റെ പിൻബലത്തിലാണ് വേൾഡ് കോമ്പിറ്റിറ്റിവ് ഇയർബുക്കിൽ ഖത്തറും ഭാഗമായിരിക്കുന്നത്. വേൾഡ് കോമ്പിറ്റിറ്റിവ് ഇയർബുക്കിൽ ഇത് തുടർച്ചയായ 14ാം തവണയാണ് ഖത്തർ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.