എച്ച്.പി.സി.എല്ലിന്റെ ഖത്തർ വിപണിയിലെ ലോഞ്ചിങ്
അംബാസഡർ ഡോ. ദീപക് മിത്തൽ നിർവഹിക്കുന്നു.
എ.ബി.എൻ കോർപറേഷൻ ചെയർമാൻ ജെ.കെ. മേനോൻ
സമീപം
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലെ വ്യാപാര വാണിജ്യ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി എച്ച്.പി.സി.എൽ ഉൽപന്നങ്ങൾ ഖത്തർ വിപണിയിൽ പുറത്തിറക്കി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ലോഞ്ചിങ് നിർവഹിച്ചു. എ.ബി.എന്‍ കോർപറേഷനുമായി കൈകോര്‍ത്താണ് ഉൽപന്നങ്ങള് ഖത്തർ വിപണയിലേക്കെത്തിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള ഉൽപന്നങ്ങള് നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന എച്ച്.പി.സി.എല്ലിന്റെ ഖത്തറിലെ വിതരണക്കാരായി അലി ബിൻ നാസർ അൽ മിസ്നാദ് ട്രാൻസ്പോർട്ട് ആൻഡ് ട്രേഡിങ്ങിനെ നിയോഗിച്ചു.
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.ബി.എൻ കോർപറേഷന് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നടത്തുന്ന വ്യാപാര വാണിജ്യ സേവന പ്രവര്‍ത്തനങ്ങളില്‍ പുതിയ നാഴികക്കല്ലാണ് ഈ ചുവടുവെപ്പ്. പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പരേതനായ അഡ്വ. സി.കെ. മേനോനാണ് അലി ബിൻ നാസർ അൽ മിസ്നാദുമായി ചേര്‍ന്ന് എ.ബി.എന്‍ ഗ്രൂപ് ആരംഭിച്ചത്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം ശക്തമായ കാലഘട്ടമാണിതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഊർജമേകുന്ന ബിസിനസ് സംരംഭമാണ് ലോഞ്ച് ചെയ്യപ്പെട്ടതെന്നും ചടങ്ങിൽ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു.
ഇന്ത്യക്കും ഖത്തറിനുമിടയിൽ വ്യാപാര മേഖല ശക്തിപ്പെടുത്തണം എന്ന ആശയത്തിന്റെ ഫലമാണ് എച്ച്.പി.സി.എല്ലുമായുള്ള സംയുക്ത ബന്ധത്തിന്റെ ആദ്യ ചുവടുവെപ്പെന്ന് എ.ബി.എന്‍ കോർപറേഷന് ചെയര്മാന് ജെ.കെ. മേനോന് വ്യക്തമാക്കി. എച്ച്.പി.സി.എല്‍ ല്യൂബ്സ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ സജയ് കുമാര്‍ അഗര്‍വാള്‍, സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജയ് സിങ് എന്നിവർ പങ്കെടുത്തു.
ഓട്ടോമോട്ടീവ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ല്യൂബ്രിക്കന്റ്സ് പ്രൊഡക്ടുകളാണ് ആദ്യഘട്ടത്തില്‍ വിപണിയിലേക്ക് എത്തിക്കുക. എ.ബി.എന്‍ കോർപറേഷന്-ബെഹ്സാദ് ഗ്രൂപ് ഡയറക്ടേഴ്സ്, ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളുടെ മേധാവികള്‍, ഖത്തറിലെ ഉന്നതാധികാരികള്‍, രാജകുടുംബാംഗങ്ങള്‍, ഖത്തറിലെ പ്രമുഖരായ ഇന്ത്യന്‍ സംരംഭകര്‍, ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കൾ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.